തൃശ്ശൂർ : ചാലക്കുടി വാഴച്ചാൽ ഡിവിഷൻ അതിരപ്പള്ളി റേഞ്ച് പരിധിയിൽ വനമേഖലയിൽ ഇടത് പിൻ കാലിൽ പരിക്കേറ്റ് രണ്ട് തവണ ചികിത്സ നൽകിയ കൊമ്പനാണ് ചരിഞ്ഞത്. 19.09.2025 നു വിദഗ്ദ ഡോക്ടർമാരുടെ സംഘം ചികിത്സ നൽകുകയും പിന്നീട് മലയാറ്റൂർ ഡിവിഷൻ കാലടി റേഞ്ച് പരിധിയിൽ പ്ലാന്റേഷൻ തോട്ടത്തിൽ തോട്ടത്തിൽ പരിക്ക് കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ കാണപ്പെട്ട ഈ ആനക്ക് 07.10.2025 നു വീണ്ടും മയക്കു വെടി വെച്ചു ചികിത്സ നൽകിയിരുന്നു.
ആദ്യ ചികിത്സ നൽകിയത് മുതൽ ദിവസവും ആനയെ നിരീക്ഷിക്കുകയും മരുന്നുകൾ നൽകി വരുന്നുമുണ്ടായിരുന്നു. ആനയുടെ പരിക്ക് കുറയുകയും ആന നല്ല രീതിയിൽ നടന്നു തുടങ്ങുകയും തീറ്റ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ 17. തീയതി ആനയെ അവശയായി കിടക്കുന്ന നിലയിൽ കാണപ്പെടുകയും 19.ന് ഡോക്ടർമാരുടെ ടീം ആനയെ തിരിച്ചു കിടത്തി പരിശോധിക്കുകയും മരുന്നുകൾ നൽകിവരികയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ ആന ചരിഞ്ഞതായി കാണപ്പെടുകയായിരുന്നു.
ഉദ്ദേശം 12 വയസു പ്രായമുള്ള കൊമ്പനാന മുറിവിലൂടെ ആണു ബാധ ഉണ്ടായതും കിടപ്പിലായതുമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രോട്ടോകോൾ അനുസരിച്ച് മലയാറ്റൂർ ഡിഫ്ഒ കാർത്തിക് പി ചെയർമാനായ പോസ്റ്റ് മോർട്ടം കമ്മിറ്റിയുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് ഫോറെസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ബിനോയ് സി ബാബു, അസിസ്റ്റന്റ് വെറ്റിനറി ഓഫീസർമാരായ ഡോക്ടർ മിനേഷ് ചാക്കോച്ചൻ, ഡോക്ടർ എഡിസൺ മാത്യു കാലടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ലുധിഷ് ഇ ബി എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തി മൃത ശരീരം സംസ്‌കരിച്ചു.
നേച്ചർ ആൻ്റ് വൈൽഡ് ലൈഫ് കൺസർവേഷൻ ട്രസ്റ്റ് ഓഫ് കേരള ചെയർമാൻ ഹരിപ്രസാദ്, കോണ്സെർവഷൻ ബിയോളജിസ്റ് അർജുൻ സി പി, ഫ്ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ അജിത്കുമാർ, കോടനാടാട് റേഞ്ച് ഓഫീസർ ആർ അധീഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ അനിൽകുമാർ കെ, ജിജി മാർക്കോസ് തുടങ്ങിയവർ പങ്കെടുത്തു.




