കോഴിക്കോട് : പെരുമണ്ണ പഞ്ചായത്തിലെ വാർഡ് പതിനൊന്നിൽ ഈ തവണ തെരഞ്ഞെടുപ്പ് വോട്ടർമാർക്ക് ഒരു ചെറിയ തലവേദനയായി മാറിയിരിക്കുന്നു കാരണം സ്ഥാനാർത്ഥികളുടെ പേരുകൾ;ഈ വാർഡിലും സമീപ ഡിവിഷനുകളിലും മൂന്ന് ബബിതമാരും ഒരു ഭവിതയും മത്സരിക്കുകയാണ്. ഭവിതയുടെ പേരിൽ ചെറിയ വ്യത്യാസമുണ്ടെങ്കിലും നാട്ടുകാർ അവളെയും “ബബിത” എന്ന് തന്നെ വിളിക്കുന്നതാണ് വലിയ കൺഫ്യൂഷൻ ഉണ്ടാക്കുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പായതിനാൽ ഓരോ വോട്ടറും മൂന്ന് വോട്ട് ചെയ്യണം.പെരുമണ്ണ പഞ്ചായത്ത് വാർഡ് പതിനൊന്നിലേക്ക്,
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പെരുമണ്ണ ഡിവിഷനിലേക്ക്,ജില്ലാ പഞ്ചായത്ത് പന്തീരങ്കാവ് ഡിവിഷനിലേക്ക്.
വാർഡ് പതിനൊന്നിൽ LDF സ്വതന്ത്ര സ്ഥാനാർത്ഥിയാണ് എൻ. കെ. ബബിത. ബ്ലോക്ക് പഞ്ചായത്തിലെ പെരുമണ്ണ ഡിവിഷനിൽ മത്സരിക്കുന്ന LDFന്റെയും UDFന്റെയുംസ്ഥാനാർഥികളുടെ പേരും ബബിത തന്നെയാണ്.LDF ൽ ബബിത, UDF ൽ ബബിത വിനോദ്. ജില്ലാ പഞ്ചായത്ത് പന്തീരങ്കാവ് ഡിവിഷനിൽ UDF സ്ഥാനാർത്ഥി അഡ്വ പി ഭവിത ആണ്. കൂടാതെ CMP സ്ഥാനാർഥികൂടിയാണ് .പേരുകൾ സമാനമായതുകൊണ്ട് നാട്ടുകാർക്ക് തിരിച്ചറിയാൻ ഒട്ടും എളുപ്പമല്ല.
“ഏത് ബബിതയ്ക്ക് വോട്ട്?” എന്നതാണ് ഇപ്പോൾ നാട്ടിൽ കേൾക്കുന്ന പ്രധാന സംശയം. പേരുകൾ കുഴയ്ക്കാതിരിക്കാൻ പല വോട്ടർമാരും ഓരോ സ്ഥാനാർത്ഥിയുടെ പാർട്ടി ചിഹ്നവും വോട്ടു ചെയ്യേണ്ട ഡിവിഷനും പ്രത്യേകം കുറിച്ച് വെക്കുകയോ, വീടുകളിൽ ചെറിയ ലിസ്റ്റ് തയ്യാറാക്കുകയോ ചെയ്യുകയാണ്. പ്രചാരണത്തിനിറങ്ങുന്ന പ്രവർത്തകരും പേരുകൾ വിശദമായി പറഞ്ഞുതരേണ്ടി വരുന്നു.
പെരുമണ്ണയുടെ വാർഡ്11 ൽ ഈ പേരുകളുടെ സാമ്യമൂലം തെരഞ്ഞെടുപ്പ് ഒരു ചെറിയ തമാശയും ഒരു വലിയ കൺഫ്യൂഷനും ചേർന്ന ഒരു അനുഭവമാകുകയാണ്. വോട്ടെടുപ്പ് ദിവസം വോട്ടർമാർ ചിഹ്നം ശ്രദ്ധിച്ച് ശരിയായ ‘ബബിത’യെയോ ‘ഭവിത’യെയോ തെരഞ്ഞെടുക്കാനാണ് നിർദ്ദേശം.




