ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ പരിഷ്കാരങ്ങളും, വിസ നടപടി ക്രമങ്ങളും ഇന്ത്യക്കാർക്ക് എപ്പോഴും തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. ഈ നടപടികൾ ഇന്ത്യക്കാരുടെ യാത്രയിലും തൊഴിൽ പ്രവേശനത്തിലും വലിയ രീതിയിലുളള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്.
ഈ വർഷം മാത്രം അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ എണ്ണം കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി എന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഈ വിവരം പുറത്തു വിട്ടത്.
2009 മുതൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ ആകെ എണ്ണം 18,822 ആണ്. 2025-ൽ ഇതുവരെ 3,258 ഇന്ത്യക്കാരെയാണ് യുഎസ് അധികൃതർ നാടുകടത്തിയത്. 2009-ൽ 734 പേരെയാണ് നാടുകടത്തിയിരുന്നിടത്താണ് ഇത്ര വർധന ഉണ്ടായിരിക്കുന്നത്. അമേരിക്കയിലെ കുടിയേറ്റ നടപടികൾ എത്ര കടുപ്പിച്ചിരിക്കുകയാണ് എന്നതിന്റെ ഏറ്റവും ശക്തമായ തെളിവാണ് ഈ കണക്കുകൾ.
നാടുകടത്തപ്പെടുന്നവരോട് മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാനും, സ്ത്രീകളെയും കുട്ടികളെയും കൈവിലങ്ങുകളോ ചങ്ങലകളോ ഉപയോഗിച്ച് ബന്ധിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഇന്ത്യൻ സർക്കാർ യുഎസ് അധികൃതരുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. സമാജ്‌വാദി പാർട്ടി എം.പി. രാംജി ലാൽ സുമൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് ജയശങ്കർ കണക്കുകൾ പുറത്തുവിട്ടത്.
ഈ വർഷം ജനുവരി മുതൽ നവംബർ 28 വരെ 3,258 ഇന്ത്യൻ പൗരന്മാരെയാണ് യുഎസ് നാടുകടത്തിയത്. ഇതിൽ 2,032 പേരെ സാധാരണ വാണിജ്യ വിമാനങ്ങളിലും, ബാക്കി 1,226 പേരെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അല്ലെങ്കിൽ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ എന്നിവയുടെ ചാർട്ടർ വിമാനങ്ങളിലുമാണ് അയച്ചത്.
2019-ൽ നാടുകടത്തിയവരുടെ എണ്ണം 2,042 ആയി ഉയർന്നിരുന്നു. 2024-ൽ വീണ്ടും 1,368 ആയി ഉയർന്നു. ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റത്തിനെതിരെ നടപടി ശക്തമാക്കിയതിന് ശേഷമാണ് നിരക്ക് കുതിച്ചുയർന്നത്.
അനധികൃതമായി രാജ്യത്ത് പ്രവേശിക്കുക, വിസയുടെ കാലാവധി കഴിഞ്ഞിട്ടും തുടരുക, രേഖകളില്ലാതെ യു.എസിൽ കഴിയുക, ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുക എന്നിവയുടെ അടിസ്ഥാനത്തിലാണ് യു.എസ്. വ്യക്തികളെ നാടുകടത്തുന്നത്. നാടുകടത്തപ്പെടുന്നവരുടെ ഇന്ത്യൻ പൗരത്വം ഉറപ്പുവരുത്തിയ ശേഷം യു.എസ്. അധികൃതരുമായി സഹകരിച്ചാണ് ഇന്ത്യൻ സർക്കാർ നടപടികൾ ഏകോപിപ്പിക്കുന്നത്.
അതുപോലെ, പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി പുതിയ നയം പ്രഖ്യാപിച്ചതിന് ശേഷം ഏപ്രിലിലാണ് വിസ റദ്ദാക്കൽ ആരംഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ചെറിയ കുറ്റങ്ങൾക്കു പോലും വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുകയും സ്വയം നാടുകടത്താൻ സമ്മർദ്ദം ചെലുത്തുകയുമാണ് ട്രെപ് ഭരണകൂടം.
വിസ നൽകാനുള്ള അധികാരം അതത് രാജ്യത്തിന്റെ പരമാധികാരമാണ്. എങ്കിലും, ചെറിയ കുറ്റങ്ങൾക്ക് ഇത്തരത്തിലുള്ള നടപടികൾ എടുക്കരുത് എന്ന് യുഎസ് സംവിധാനത്തെ ബോധ്യപ്പെടുത്താൻ ഇന്ത്യൻ അധികൃതർ ഇടപെട്ടിട്ടുണ്ട്.
അതേസമയം, മനുഷ്യക്കടത്തിൽ ഏർപ്പെട്ട ഏജൻസികൾക്കെതിരെയും ട്രാവൽ ഏജൻ്റുമാർക്കെതിരെയും കേന്ദ്ര-സംസ്ഥാന തലങ്ങളിൽ നടപടി ആരംഭിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസി മനുഷ്യക്കടത്ത് കേസുകൾ അന്വേഷിക്കുകയും 169 പേരെ അറസ്റ്റ് ചെയ്യുകയും 132 പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബിൽ 25 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹരിയാനയിൽ 2,325 കേസുകളും 44 എഫ്.ഐ.ആറുകളും രജിസ്റ്റർ ചെയ്തു, അതിൽ 27 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അമേരിക്ക ഇത്തരത്തിൽ കുടിയേറ്റക്കാർക്കെതിരെ മുഖം കറുപ്പിക്കുന്നത് തുടർന്നാൽ അമേരിക്ക എന്ന സ്വപനം മാറ്റിനിർത്തി മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറേണ്ടി വരും എന്ന കാര്യമാണ് ഇപ്പോൾ വ്യക്തമാകുന്നത്.






