കോഴിക്കോട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി തനിക്കെതിരെ നടത്തിയ പ്രതികരണം “വിഡ്ഢിത്തമായി പോയി” എന്നാണ് സിപിഎം നേതാവ് പി.കെ. ദിവാകരൻ പ്രതികരിച്ചത്. വടകര പ്രസ് ക്ലബിലെ മീറ്റ് ദി ലീഡേഴ്‌സ് പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് അദ്ദേഹം പ്രതികരിച്ചത്. ചാനൽ ചര്‍ച്ചയിൽ താൻ പറഞ്ഞ അഭിപ്രായങ്ങളെയാണ് സുരേഷ് ഗോപി തെറ്റിദ്ധരിച്ച് കടുത്ത ഭാഷയിൽ വിമർശിച്ചതെന്നും പി.കെ. ദിവാകരൻ വ്യക്തമാക്കി. “ഞാൻ അദ്ദേഹത്തിന്റെ ഇരയല്ല. എന്നേക്കാൾ വലിയ നേതാക്കൾ അദ്ദേഹത്തിനെതിരെ സംസാരിക്കാറുണ്ട്; അപ്പോൾ ഇങ്ങനെ മാന്തിപ്പൊളിക്കാൻ പോയിട്ടില്ല” – അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് സാധ്യത ഇല്ലെന്നാണ് താൻ പറഞ്ഞതെന്നും സീറ്റ് പോലും ലഭിക്കാത്ത സാഹചര്യത്തിൽ പ്രവർത്തകർ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണെന്ന് മാധ്യമ ചോദ്യത്തിന് മറുപടി നൽകുമ്പോൾ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ ബിജെപിയുടെ സാധ്യത കുറയാൻ ‘സുരേഷ് ഗോപിയുടെ നിലപാടുകൾ തന്നെ മതി’ എന്നു മാത്രമാണ് പറഞ്ഞതെന്നും അത് തികച്ചും രാഷ്ട്രീയ വിശകലനമാണെന്നും ദിവാകരൻ വ്യക്തമാക്കി. “കേരളത്തിന് കിട്ടേണ്ട വിഹിതം പോലും കേന്ദ്രത്തിൽ നിന്ന് തടയപ്പെട്ടപ്പോൾ സുരേഷ് ഗോപി ഇടപെട്ടില്ല. എയിംസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അദ്ദേഹം മൗനം പാലിക്കുന്നു. അതാണ് ഞാൻ പറഞ്ഞത്. ഇതിന് വ്യക്തിഹത്യയായ മറുപടി വേണ്ടിയിരുന്നില്ല” – ദിവാകരൻ പറഞ്ഞു.
ഈ വിഷയത്തിൽ സുരേഷ് ഗോപി തന്റെ നിലപാട് തിരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വടകര നഗരസഭയിലും തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള മൂന്ന് പഞ്ചായത്തുകളിലും എൽഡിഎഫിന്റെ വിജയം ഉറപ്പാണെന്നും യുഡിഎഫിന്റെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം നഗരസഭയിൽ മുപ്പതിൽ കുറയാത്ത വാർഡുകളിൽ എൽഡിഎഫ് വിജയിക്കുമെന്നും ദിവാകരൻ പറഞ്ഞു.
ഐഎൻഎല്ലുമായുണ്ടായിരുന്ന തർക്കം ജില്ലാ-സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിൽ പരിഹരിച്ചതായും അവർ ഇപ്പോൾ എൽഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎംപിഐയുടെ വളർച്ചാവകാശവാദം തള്ളിക്കൊണ്ട്,“കോൺഗ്രസും ലീഗും സീറ്റ് കൊടുത്തു ജയിപ്പിച്ചാൽ ആർഎംപിഐയുടെ ശക്തിയാണെന്ന് എങ്ങനെ പറയാം? അങ്ങനെ പറയുന്നത് കോൺഗ്രസും ലീഗും ക്ഷയിച്ചുവെന്നാണോ?” – ദിവാകരൻ ചോദിച്ചു.മീറ്റ് ദി ലീഡേഴ്‌സ് പരിപാടിയിൽ വി.വി. രഗീഷ് അധ്യക്ഷത വഹിച്ചു. സജിത് വളയം സ്വാഗതം അറിയിച്ചു. പി. രാജീവ് നന്ദി പറഞ്ഞു.






