തിരുവനന്തപുരം: പാറശ്ശാല പോസ്റ്റോഫീസ് ജങ്ഷനിൽ രാഷ്ട്രീയകക്ഷികൾ കൊട്ടിക്കലാശം ആഘോഷമാക്കിയപ്പോൾ ഗതാഗതം തടസ്സപ്പെട്ടത് മൂന്നുമണിക്കൂറോളം. മൂന്നുമണിയോടുകൂടി കൊട്ടിക്കലാശത്തിനുള്ള വാഹനങ്ങളും പ്രവർത്തകരും എത്തിയെങ്കിലും പോലീസ് സ്ഥലത്തെത്തിയത് നാലരമണിയോടുകൂടി മാത്രമാണ്.
കരമന കളിയിക്കാവിള പാതയിൽ പോസ്റ്റോഫീസ് ജങ്ഷനിൽ മൂന്നുമണിയോടുകൂടി കൊട്ടിക്കലാശത്തിനായി പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സ്ഥാനാർഥികളുടെ വാഹനങ്ങളും എത്തിയതോടെ പോസ്റ്റോഫീസ് ജങ്ഷനിൽ ഗതാഗതം തടസ്സപ്പെട്ടു. രാഷ്ട്രീയകക്ഷികളുടെ പ്രചാരണ വാഹനങ്ങൾ റോഡിനു നടുവിൽ ഉപേക്ഷിച്ചശേഷം വാഹന ഡ്രൈവർമാരും പ്രവർത്തകരോടൊപ്പം കൂടിയതോടെ ഗതാഗതം നിലച്ചു.
പ്രവർത്തകരെ നിയന്ത്രിക്കുവാൻ പോലീസ് സ്ഥലത്തില്ലാതെവന്നതോടെ റോഡിലിറങ്ങി വാഹനങ്ങളെ കടത്തിവിടാൻ ശ്രമിച്ച ടാക്സി ഡ്രൈവർമാരും പ്രദേശവാസികളായ യുവാക്കളും , കൂടുതൽ പാർട്ടി പ്രവർത്തകരും വാഹനങ്ങളും എത്തിയതോടെ പിൻവാങ്ങി. ഗതാഗതതടസ്സമുണ്ടായി ഒന്നരമണിക്കൂറിനുശേഷം പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ഗതാഗതക്കുരുക്ക് അഴിക്കാൻ സാധിക്കാത്ത നിലയിലായിരുന്നു സ്ഥിതി.
മുൻകാലങ്ങളിൽ പോലീസ് സംഘം നേരത്തേതന്നെ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും വാഹനങ്ങളെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ഇത്തവണ പോലീസ് വൈകിയെത്തിയതാണ് വലിയ ഗതാഗതതടസ്സത്തിന് കാരണമായത്. അതിർത്തിപ്രദേശമായതിനാൽ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തെക്കുറിച്ച് അറിയാതെയെത്തിയ തമിഴ്‌നാട്ടിൽനിന്നുള്ള യാത്രക്കാരാണ് ഏറെ വലഞ്ഞത്.
വൈകീട്ട് തിരുവനന്തപുരത്തുനിന്ന് തീവണ്ടിക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാർ സഹായത്തിനായി പോലീസിനെ സമീപിച്ചുവെങ്കിലും പോലീസിന് ഒന്നും ചെയ്യുവാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. കൊട്ടിക്കലാശം ആറുമണിക്ക് അവസാനിച്ചു.






