തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബാംഗങ്ങളുടെ കൊലപാതകങ്ങളിൽ ബിജെപി-ആർഎസ്എസ് പങ്കുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി പത്രസമ്മേളനത്തിൽ ആരോപിച്ചു.
കുടുംബത്തിന്റെ പേരിലുണ്ടായിരുന്ന എട്ട് സെന്റ് ഭൂമി വഞ്ചിയൂരിലുള്ള ആർഎസ്എസ് ജില്ലാ കാര്യാലയമായ ശാന്തി നിവാസിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവിടെ പ്രവർത്തിക്കുന്ന ശ്രീപദ്മനാഭ സേവാ സമിതിക്കുവേണ്ടിയാണ് ഇത് വാങ്ങിയതെന്ന് പറയുന്നു. ആധാരപ്രകാരം എട്ടുലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. ഈ വിലയ്ക്ക് ഈ സ്ഥലത്ത് വസ്തു ലഭിക്കില്ല.
വില കുറച്ച് ആധാരത്തിൽ കാണിക്കാൻ എങ്ങനെ കഴിഞ്ഞു എന്നതും അന്വേഷിക്കണം. ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതായും രേഖയില്ലെന്നും ജോയി പറഞ്ഞു. കുടുംബത്തിലെ കാര്യസ്ഥനെ സഹായിക്കുന്നതിനു പകരമായിട്ടാണ് ഇത്തരത്തിലൊരു പ്രമാണം തയ്യാറാക്കിയത്.
കാലടിയിൽ കൂടത്തിൽ കുടുംബത്തിന്റെ പേരിലുണ്ടായിരുന്ന 70 സെന്റോളം സ്ഥലം ആർഎസ്എസിന്റെ അധീനതയിലാണ്. കുടുംബത്തിലെ ഏഴുപേരുടെ മരണത്തിലും പിന്നീട് നടന്ന ഭൂമി ഇടപാടുകളിലും ഇവർക്കുള്ള പങ്ക് എന്താണെന്ന് വെളിപ്പെടുത്തണം. ഈ ഇടപാടുകൾ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ച് നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരണമെന്നും വി.ജോയി ആവശ്യപ്പെട്ടു.




