തിരുവനന്തപുരം :കഴിഞ്ഞ അഞ്ചു വർഷവും കോർപ്പറേഷനിൽ സിപിഎമ്മിന്റെ അഴിമതിക്കു കൂട്ടുനിന്ന ബിജെപി ഇപ്പോൾ ആരോപണങ്ങളുമായി വരുന്നത് അപഹാസ്യമാണെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ.മുരളീധരൻ.
കോർപ്പറേഷനിലും ജില്ലയിലെ മറ്റ് പല തദ്ദേശസ്ഥാപനങ്ങളിലും സിപിഎം-ബിജെപി ധാരണ പ്രകടമാണെന്നും ഇതെല്ലാം മറികടന്ന് 55 സീറ്റുകളുമായി കോർപ്പറേഷനിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സഹകരണ മുന്നണിയായാണ് കോർപ്പറേഷനിൽ സിപിഎമ്മും ബിജെപിയും പ്രവർത്തിച്ചത്. ഭരണപക്ഷം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ബിജെപി സഹായവുമായെത്തി. ദേശീയതലത്തിൽ എൻഡിഎ മുന്നണിയുടെ ഭാഗമായ ജെഡിഎസ് കോർപ്പറേഷനിൽ എൽഡിഎഫ് സ്ഥാനാർഥിപ്പട്ടികയിലുണ്ട്. എന്നിട്ടും സിപിഎം പറയുന്നത് ബിജെപിക്കെതിരേ പൊരുതുന്നുവെന്നാണ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാധ്യതകളെ ഒരുതരത്തിലും ബാധിക്കില്ല. ദേശീയപാത തകർന്നതിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ ഉത്തരവാദിത്വമാണെന്നും മുരളീധരൻ പറഞ്ഞു.
പേട്ട, വഞ്ചിയൂർ, പട്ടം തുടങ്ങിയ പല വാർഡുകളിലും സിപിഎം ഗുണ്ടായിസം കാണിക്കുകയാണെന്ന് മുരളീധരൻ ആരോപിച്ചു. നിലവിലെ ഡെപ്യൂട്ടി മേയറുൾപ്പെടെ ചേർന്ന് യുഡിഎഫ് സ്ഥാനാർഥികളെയും പ്രവർത്തകരെയും ആക്രമിക്കുന്നു. കോടതി ഇടപെടലിനെത്തുടർന്ന് വഞ്ചിയൂരിൽ പോലീസ് സംരക്ഷണം ലഭിച്ചു- മുരളീധരൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് എൻ.ശക്തൻ, കെ.എസ്.ശബരീനാഥൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.






