കോഴിക്കോട് : വികസനം ആവശ്യപ്പെടുന്ന ആർക്കും ബി.ജെ.പി എന്നൊരു ഓപ്ഷൻ മാത്രമേ ഉള്ളൂ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
അഴിമതിയിൽ സ്വർണ്ണ മെഡൽ ആർക്കാണ് കിട്ടുക എന്ന മത്സരത്തിലാണ് എൽ.ഡി.എഫും, യു.ഡി.എഫും. വികസനമാണ് ബി.ജെ.പിയുടെ ഡി.എൻ.എയിൽ ഉള്ളത്. കോഴിക്കോട് കോർപ്പറേഷനിൽ അധികാരത്തിൽ എത്തിയാൽ ഭരണശൈലിയിൽ ഒരു മാറ്റം കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ സെന്റിനറി ഹാളിൽ ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ല സംഘടിപ്പിച്ച ‘വികസിത് കോഴിക്കോട് സുഹൃദ് സംഗമം’ എന്ന പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിറ്റി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.വി. ഉണ്ണികൃഷ്ണൻ, എം. സുരേഷ്, സംസ്ഥാന സമിതി അംഗം പി. രഘുനാഥ് ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ശശിധരൻ പയ്യാനക്കൽ, ബി.ജെ.പി സിറ്റി വൈസ് പ്രസിഡന്റുമാരായ അനുരാധ തായാട്, പി. രമണി ഭായ്, ചാന്ദിനി ഹരിദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബി.ജെ.പിയുടെ കോർപ്പറേഷൻ വികസന പദ്ധതി ചടങ്ങിൽ പ്രകാശനം ചെയ്തു.










