കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായി പ്രവർത്തിച്ചിരുന്ന കോൺഗ്രസ് പ്രവർത്തകന്റെ കുടുംബം, കോൺഗ്രസിന്റെ അവഗണനയിൽ പ്രതിഷേധിച്ച് പാർട്ടി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിൽ ചേർന്നു. പുതുപ്പള്ളി ഇരവിനെല്ലൂർ എഴുമാവിൽ നിന്നുള്ള കുടുംബമാണ് അര നൂറ്റാണ്ടോളം നീണ്ട കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചത്.
മരണമടഞ്ഞ കോൺഗ്രസ് പ്രവർത്തകൻ എ.എം. മത്തായിയുടെ ഭാര്യ വത്സമ്മ മത്തായി, മകൻ മനു ഇ, മരുമകൾ ജിൻസി കെ.സി. എന്നിവരാണ് സിപിഐ എമ്മിന്റെ ഭാഗമായത്. മത്തായി രോഗശയ്യയിലായിരുന്നപ്പോഴും, അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളിൽപ്പോലും എം.എൽ.എ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളോ പ്രവർത്തകരോ തിരിഞ്ഞുനോക്കാൻ തയ്യാറായില്ലെന്ന് കുടുംബം വേദനയോടെ പറഞ്ഞു. പാർട്ടിയുടെ ഈ മനുഷ്യത്വമില്ലായ്മയാണ് കോൺഗ്രസ് വിടാൻ പ്രധാന കാരണമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.
കോൺഗ്രസ് വിട്ടു വന്ന കുടുംബത്തെ സിപിഐ എം പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് പി. വർഗ്ഗീസ് മാലയിട്ട് സ്വീകരിച്ചു. ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് കുടുംബം ഉറപ്പുനൽകി. സിപിഐ എം പുതുപ്പള്ളി ഏരിയ കമ്മിറ്റി അംഗം സജേഷ് തങ്കപ്പൻ, ലോക്കൽ സെക്രട്ടറി ജോൺ ബേബി, എൽഡിഎഫ് സ്ഥാനാർത്ഥി അനിൽ എം. ചാണ്ടി, അഡ്വ. ബിനോ ഐ. ടോം തുടങ്ങിയ നേതാക്കൾ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.










