തൃശ്ശൂർ: മൂന്നു ദിവസങ്ങളിലായി നടന്നു വന്ന മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ 38-ാം സുവിശേഷ മഹായോഗം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു. സമാപന ദിനമായ ഞായറാഴ്ച വൈകിട്ട് സഭാ പരമാധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാനമസ്‌കാരം നടന്നു. തുടർന്ന് സഭാ ഗായക സംഘത്തിന്റെ ഗാനശുശ്രൂഷയോടെ ആരംഭിച്ച സമാപന യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭയിലെ ഫാ. നോബിൻ ഫിലിപ്പ് വചന പ്രഘോഷണം നടത്തി.
തുടർന്ന് മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകി.മഹായോഗത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിലായി വൈദിക ശ്രേഷ്ഠരുടെ വചന പ്രഘോഷണങ്ങൾ, ഗാനശുശ്രൂഷകൾ, വൈദിക കുടുംബ സംഗമം, വനിതാ സമാജം ക്യാമ്പ്, മദ്ബഹ ശുശ്രൂഷ സംഘത്തിന്റെയും ഗായക സംഘത്തിന്റെയും ക്യാമ്പുകളും സംഘടിപ്പിച്ചു. പാരിഷ് ഹാളിൽ നടന്ന സമാപന യോഗത്തിൽ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. അഫ്രേം അന്തിക്കാട്, വൈദികരായ ഫാ. പ്രിൻസ് ഐ. കോലാടി, ഫാ. തോമസ് കുരിയൻ, ഫാ. ബെന്യാമിൻ ചിറ്റിലപ്പിള്ളി, ഫാ. സ്റ്റെഫാനോ പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു.
തുടർന്ന് പുതുവർഷത്തെ സഭാ വേദവായന കാർഡിന്റെ പ്രകാശനം അഭിവന്ദ്യ സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. സമാപനമായി സ്നേഹവിരുന്നും ഉണ്ടായിരുന്നു.മഹാ സുവിശേഷ യോഗത്തിന് സുവിശേഷ സംഘം സെക്രട്ടറി ഫാ. സ്കറിയ ചീരൻ, ട്രഷറർ ഫാ. സ്റ്റെഫാനോ പുലിക്കോട്ടിൽ, പ്രോഗ്രാം കൺവീനർ സി.പി. ഡേവിഡ് എന്നിവർ നേതൃത്വം നൽകി.






