കോട്ടയം: കോട്ടയം നഗരസഭയിലെ പാറമ്പുഴ വാർഡിൽ ഉജ്ജ്വല വിജയം നേടിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോജി കുറത്തിയാടനെയും സഹോദരനെയും ഒരുസംഘം ആളുകൾ മർദ്ദിച്ചതായി പരാതി. യു.ഡി.എഫ് നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിട്ടതെന്ന് എൽ.ഡി.എഫ് ആരോപിച്ചു. വർഷങ്ങളായി യു.ഡി.എഫിന്റെ കുത്തകയായിരുന്ന വാർഡ്, മികച്ച പ്രവർത്തനത്തിലൂടെ 305 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് തിരിച്ചുപിടിച്ചത്. കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് തന്നെയായിരുന്നു ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നത്.
സ്വന്തം മണ്ഡലം പ്രസിഡന്റ് വാർഡിൽ ഇത്രയധികം വോട്ടുകൾക്ക് പരാജയപ്പെട്ടതിന്റെ നിരാശയിലാണ് കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്തുന്നതെന്ന് എൽ.ഡി.എഫ് കുറ്റപ്പെടുത്തി. ജനാധിപത്യപരമായ വിജയത്തെ അക്രമത്തിലൂടെ നേരിടുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും യോഗം വിലയിരുത്തി. ഇത്തരം തെമ്മാടിത്തങ്ങൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന യോഗം സി.പി.എം ഏരിയ കമ്മിറ്റി അംഗം വി.ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം.യു. തോമസ്, വാർഡ് സെക്രട്ടറി ടി. ഗോപകുമാർ എന്നിവർ സംസാരിച്ചു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.










