കോട്ടയം: ശ്രീനാരായണ ഗുരു ശിവഗിരി തീർഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം മഹാദേവക്ഷേത്രത്തിൽ 93-ാമത് ശിവഗിരി തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. ഡിസംബർ മുപ്പത്,മുപ്പത്തിയൊന്ന്, ജനുവരി ഒന്ന് എന്നീ ദിവസങ്ങളിലാണ് തീർഥാടനം.
ശിവഗിരിയിൽ മുപ്പതിനു ഉയർത്തുന്ന ധർമപതാക കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ നാഗമ്പടത്തു നിന്നുമാണ് ശിവഗിരിയിലെത്തിക്കുന്നത്. ഇരുപത്തിയൊന്പതിന് ധർമപതാകയും വഹിച്ചുള്ള രഥ ഘോഷയാത്ര നാഗമ്പടം ക്ഷേത്രത്തിലെ തേന്മാവിൻ ചുവട്ടിൽ നിന്നും പുറപ്പെടും. വൈകിട്ട് ആറിന് ശിവഗിരി മഹാസമാധി മന്ദിരത്തിലെത്തി ശിവഗിരി മഠത്തിന് കൈമാറും.
രാവിലെ പത്തിന് ധർമപതാക ഘോഷയാത്രയുടെ ആരംഭ സമ്മേളനം പ്രഥമ ശിവഗിരി തീർഥാടന പദയാത്ര നയിച്ചവരിൽ ഉൾപ്പെട്ടിരുന്ന പി.കെ.കേശവന്റെ ചെറുമകൻ എൻ.രാജേഷ് ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ അധ്യക്ഷത വഹിക്കും. പതിനൊന്നു മണിക്ക് ക്ഷേത്രം തന്ത്രി ഗോപാലൻ തന്ത്രികളിൽ നിന്ന് യൂണിയൻ കൺവീനർ ധർമപതാക ഏറ്റുവാങ്ങും.
ഈ മാസം ഇരുപതിനലിന് പതിനൊന്നു മണിക്ക് യൂണിയന്റെ നിയന്ത്രണത്തിലുള്ള പള്ളം ‘നാഗമ്പടം ശിവഗിരി തീർഥാടന സമിതിയുടെ’ പദയാത്ര നാഗമ്പടം ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. പദയാത്രയ്ക്ക് ആരംഭം കുറിച്ചു കൊണ്ടുള്ള സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനംചെയ്യും. എസ്എൻഡിപി യോഗം വൈസ്പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിക്കും. .യൂണിയനിലെ വിവിധ ശാഖകളിൽ നിന്നായി പതിനഞ്ചു പദയാത്രകൾ 24,25,26 തീയതികളിൽ ശിവഗിരിയിലേക്ക് പുറപ്പെടും.






