ന്യൂഡൽഹി: ഗെയിൻബിറ്റ്‌കോയിൻ തട്ടിപ്പ് കേസിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. കേസിൽ വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സമിതി (എസ്‌ഐടി) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ‘ബിറ്റ്‌കോയിൻ ഇൻവെസ്റ്റേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി’ നൽകിയ ഹർജി പരിഗണിച്ചാണ് നടപടി.
2015 മുതൽ 2018 വരെ നടന്ന ഗെയിൻബിറ്റ്‌കോയിൻ തട്ടിപ്പിലൂടെ ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്നാണ് കേസ്. അമിത് ഭരദ്വാജും മറ്റ് പ്രതികളും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
നിക്ഷേപകരുടെ പരാതിയെ തുടർന്ന് സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. എന്നാൽ, സംഭവത്തിന് എട്ട് വർഷത്തിലേറെ കഴിഞ്ഞിട്ടും തട്ടിപ്പിലൂടെ നഷ്ടമായ പണത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് തിരിച്ചുപിടിക്കാനായത്.
പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും ബിറ്റ്‌കോയിനുകൾ വിദേശ ഡിജിറ്റൽ വാലറ്റുകളിലേക്ക് മാറ്റിയതായും അന്വേഷണ ഏജൻസികൾ അറിയിച്ചു. കേസിന്റെ വ്യാപ്തി കണക്കിലെടുത്ത് വിരമിച്ച ജഡ്ജിമാർ, അന്വേഷണ ഏജൻസികൾ, സാങ്കേതിക വിദഗ്ധർ, മന്ത്രാലയ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
ഡിജിറ്റൽ അന്വേഷണം ശക്തമാക്കുക, അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുക, തട്ടിപ്പിലൂടെ നഷ്ടമായ ആസ്തികൾ വീണ്ടെടുക്കുക, നിക്ഷേപകർക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.


