ബെംഗളൂരു: കർണാടകയിലെ ബണ്ട്‌വാളിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. എലി വിഷം കഴിച്ചാണ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.
വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വ്യാഴാഴ്ചയാണ് ബണ്ട്‌വാളിൽ സ്വകാര്യ നഴ്‌സിങ് ഹോം ജീവനക്കാരിയായ ലാവണ്യ കൊല്ലപ്പെട്ടത്. കക്കേപദവ് സ്വദേശിയായ ലാവണ്യ ബണ്ട്‌വാൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
പ്രതി ചേതൻ കൈവശമുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ലാവണ്യയെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പിന്തുടർന്ന് പലതവണ വെട്ടിയ ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ലാവണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലാവണ്യയുടെ അകന്ന ബന്ധുവാണ് ഒഡിൽനാല സ്വദേശിയായ ചേതൻ. ഇയാൾ നിരവധി തവണ ലാവണ്യയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെന്നും യുവതി അത് നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പ്രാഥമിക വിവരം.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.



