തൃശ്ശൂർ: കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പ് പ്രദേശത്ത് പ്രവർത്തിക്കുന്ന പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ നടപടികൾ ശക്തമാക്കി. മണ്ടംപറമ്പിലെ ഫാമിലെ പന്നികളിലാണ് രോഗബാധ കണ്ടെത്തിയത്.
പ്രദേശത്ത് അഞ്ച് ഫാമുകളിലായി 400ൽ പരം പന്നികളാണ് ഉള്ളത്.രോഗം കൂടുതൽ പടരുന്നത് തടയുന്നതിനായി ഇവയെ ദയാവധത്തിന് വിധേയമാക്കാനുള്ള നടപടികളാണ് നിലവിൽ പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുന്നതിനായി ഇന്ന് കടങ്ങോട് പഞ്ചായത്തിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും പഞ്ചായത്ത് വെറ്റിനറി ഉദ്യോഗസ്ഥരും ചേർന്ന് യോഗം ചേരുകയും തുടർ നടപടികൾ തീരുമാനിക്കുകയും ചെയ്തു. കഴിഞ്ഞ വർഷവും കടങ്ങോട് പഞ്ചായത്തിലെ പതിയാരം, മണ്ടംപറമ്പ് പ്രദേശങ്ങളിലെ പന്നി ഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു.
അന്ന് 1500ലധികം പന്നികളെ ദയാവധത്തിന് ഇരയാക്കേണ്ടി വന്നിരുന്നു. വീണ്ടും രോഗം സ്ഥിരീകരിച്ചതോടെ പന്നിവളർത്തുന്ന കർഷകരിൽ ആശങ്ക വർധിച്ചിട്ടുണ്ട്.






