തിരുവനന്തപുരം: മെഡിക്കൽ കോളേജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായി. പൊലീസ് അന്വേഷണത്തിലെ വീഴ്ചയാണ് പ്രതിക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കാൻ കാരണമായതെന്ന് ആരോപിച്ച് നൂറോളം വിദ്യാർഥികൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനു മുന്നിൽ മണിക്കൂറുകളോളം പ്രതിഷേധിച്ചു. വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം കാര്യക്ഷമമായ അന്വേഷണം ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു.
വയനാട് കാക്കവയൽ സ്വദേശിയും മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയുമായ എബേൽ അഗസ്റ്റിനെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു. ജൂലൈ 21-ന് പരാതി ലഭിച്ചിട്ടും കേസെടുക്കാൻ വൈകിയെന്നും ഗുരുതര കുറ്റങ്ങൾ ചുമത്താതെ നിസ്സാര വകുപ്പുകൾ മാത്രമാണ് ഉൾപ്പെടുത്തിയതെന്നും വിദ്യാർഥികൾ ആരോപിച്ചു.
11 സീനിയർ വിദ്യാർഥിനികളാണ് പരാതി നൽകിയിരുന്നത്. എന്നാൽ പൊലീസ് ഒരു എഫ്ഐആർ മാത്രമാണ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിൽ ഒരാളുടെ മാത്രം മൊഴിയെടുത്ത ശേഷം മറ്റുള്ളവരോട് പിന്നീട് ഹാജരാകാൻ ആവശ്യപ്പെട്ടെന്നും വിദ്യാർഥിനികൾ ആരോപിച്ചു. സമാന സ്വഭാവമുള്ള പരാതികളായതിനാൽ ഒന്നിലധികം എഫ്ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
വിദ്യാർഥിനികളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ നിന്ന് അനുവാദമില്ലാതെ എടുത്ത ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകൾ ചേർത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.












