കോട്ടയം: അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ അഡ്വാൻസ്ഡ് ഇന്റർവെൻഷണൽ പെയിൻ ആൻഡ് സ്പൈൻ കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. അത്യാധുനികമായ സ്‌ട്രൈക്കർ മൾട്ടിജെൻ-2 റേഡിയോഫ്രീക്വൻസി ജനറേറ്റർ സംവിധാനമാണ് സെന്ററിൽ സജ്ജീകരിച്ചിരിക്കുന്നത്. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ സെന്ററിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിർവ്വഹിച്ചു. ദീർഘകാലമായി വേദന അനുഭവിക്കുന്ന രോഗികൾക്ക് ശസ്ത്രക്രിയ കൂടാതെ തന്നെ ആശ്വാസം നൽകുന്ന നൂതനമായ ചികിത്സാ രീതികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
നാഡി, സന്ധി സംബന്ധമായ വേദനകൾക്ക് വിട്ടുമാറാത്ത പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ സെന്റർ. വേദനയ്ക്ക് കാരണമാകുന്ന നാഡികളിൽ താപമോ പൾസ് എനർജിയോ നൽകി വേദനയുടെ തീവ്രത കുറയ്ക്കുന്ന ചികിത്സാ രീതിയാണിവിടെയുള്ളത്. നട്ടെല്ല്, സന്ധി, പേശി വേദനകൾ, തലവേദന, മൈഗ്രേയ്ൻ, കാൻസർ സംബന്ധമായ വേദനകൾ എന്നിവയ്ക്ക് ഇവിടെ വിദഗ്ധ ചികിത്സ ലഭ്യമാണ്. ടാർജറ്റഡ് സ്പൈൻ ഇൻർവെൻഷൻസ്, ജോയിന്റ് പ്രിസർവേഷൻ തെറാപ്പികൾ, അഡ്വാൻസ്ഡ് പെയിൻ മോഡുലേഷൻ, മൈഗ്രേയ്നുള്ള ബോട്ടാക്സ് ചികിത്സ, ഡ്രൈ നീഡിംഗ് തുടങ്ങിയ സേവനങ്ങൾ രോഗികൾക്ക് പ്രയോജനപ്പെടുത്താം.
എട്ട് ആഴ്ചയിൽ അധികമായി നീണ്ടുനിൽക്കുന്ന വേദനയുള്ളവർ, ദൈനംദിന ജോലികളിൽ വേദന അനുഭവിക്കുന്നവർ, ഫിസിയോതെറാപ്പിക്ക് ശേഷവും മാറ്റമില്ലാത്തവർ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദനയുള്ളവർ എന്നിവർക്ക് ഈ കേന്ദ്രത്തിന്റെ സേവനം ഏറെ സഹായകരമാകും. ചടങ്ങില്‍ ഹോസ്പിറ്റൽ സിഇഒ റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍, ഡയറക്ടർമാരായ റവ. ഫാ. ജോസ് കീരഞ്ചിറ, റവ. ഡോ. ഇമ്മാനുവല്‍ പറേക്കാട്ട്, റവ. ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കൊമഡോര്‍ ഡോ. പോളിന്‍ ബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ. നിതീഷ് പി.എൻ, ഡോ. അൽക്ക എലിസബത്ത് ജേക്കബ് എന്നിവർ പ്രസംഗിച്ചു.






