പാലക്കാട്: രാമശ്ശേരി 150 വർഷത്തെ പാരമ്പര്യമുള്ള രാമശ്ശേരി ഇഡ്ഡലിക്കു ഭൗമ സൂചിക പദവി ലഭ്യമാക്കണമെന്നു രാമശ്ശേരി ഇഡ്ഡലി സംരംഭകരുടെ പദ്ധതി ആസൂത്രണ സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയിലെ പൈതൃക ഉൽപന്നങ്ങളിലൊന്നായ രാമശ്ശേരി ഇഡ്ഡലിയെയും അതുണ്ടാക്കി ഉപജീവനം നടത്തുന്ന കുടുംബങ്ങളെയും സംരക്ഷിക്കണം. രാമശ്ശേരി ഇഡ്ഡലിയുടെ സ്വാദറിയാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളും ഭക്ഷണപ്രിയരും രാമശ്ശേരിയിൽ എത്തിയിട്ടുണ്ട്.
ഇത്രയും പ്രാധാന്യമേറിയ വിഭവം തയാറാക്കി ഉപജീവനം നടത്തുന്ന 9 കുടുംബങ്ങൾ ഇനി എത്ര കാലം ഇങ്ങനെ തുടരുമെന്നതിൽ ആശങ്കയുണ്ട്. 150 വർഷങ്ങൾ പിന്നിടുന്ന സംരംഭമായിട്ടും സർക്കാരിന്റെ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി നല്ല നിലയിൽ വികസിപ്പിക്കാനോ വിപണി കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. പ്രാദേശിക സാമ്പത്തിക വികസനത്തിലും വനിതാ ശാക്തീകരണത്തിലും ഊന്നിയുള്ള പദ്ധതികൾ നടപ്പാക്കുന്ന കുടുംബശ്രീ മിഷനും പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും ഇതുവരെ സഹായിച്ചില്ലെന്ന് സംരംഭകർ പറഞ്ഞു.
രാമശ്ശേരി ഇഡ്ഡലിയുടെ തനിമയും സാംസ്കാരിക പാരമ്പര്യവും നിലനിർത്തി ഗുണമേന്മയോടെ ഉൽപാദന ശേഷി കൂട്ടുക, ആധുനിക വിപണന സംവിധാനം ഒരുക്കി മാന്യമായ വരുമാനം സംരംഭകർക്ക് ഉറപ്പാക്കുക, വിദഗ്ധ പരിശീലനവും സാമ്പത്തിക പിന്തുണയും നൽകി മികച്ച സംരംഭകരാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉന്നയിച്ചു. രാമശ്ശേരി ഗാന്ധി ആശ്രമത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായി.
സഹജീവനം ഫൗണ്ടേഷൻ ഡയറക്ടർ ഗിരീഷ് കടുന്തുരുത്തി, സർവോദയ കേന്ദ്രം ജോയിന്റ് ഡയറക്ടർ ഉണ്ണിക്കുട്ടൻ മടച്ചിപ്പാടം, ആർ.രാമദാസ്, പി. അശ്വതി, സി.മുരുകേശൻ, കെ.ടി.രാജേശ്വരി, വിജയകുമാരി മുത്തുകുമാർ, എൽ.സ്മിത, വി.ജാനകി, കെ.ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.










