പാലക്കാട്: മോഷണം ആരോപിച്ച് അതിഥിത്തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
സമഗ്രമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. കേസിലെ നടപടിക്രമങ്ങൾ, മരിച്ചയാളുടെ പേരുവിവരങ്ങൾ, പ്രതികൾക്കെതിരെ സ്വീകരിച്ച നടപടികൾ എന്നിവ അറിയിക്കാനും ഉത്തരവിലുണ്ട്.
പാലക്കാട് വാളയാറിൽ അട്ടപ്പള്ളത്ത് ബുധനാഴ്ച വൈകിട്ടാണ് അതിഥിത്തൊഴിലാളി മർദനത്തിനു ഇരയായത്. ഛത്തീസ്ഗഡ് സ്വദേശി രാമനാരായൺ ഭയ്യാറിനാണ് ആൾക്കൂട്ട മർദനത്തിൽ പരുക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് വ്യാഴാഴ്ച രാമനാരായൺ മരിച്ചത്.










