ആലപ്പുഴ: ആലപ്പുഴ കേന്ദ്രീകരിച്ച് നടന്ന വ്യാപകമായ ഇറിഡിയം തട്ടിപ്പ് കേസിൽ ഒരേ കുടുംബത്തിലെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ സുലഭ ശിവകുമാർ, മകൻ ജിഷ്ണു, മകൾ വൈഷ്ണവി, വൈഷ്ണവിയുടെ ഭർത്താവ് സന്ദീപ് എന്നിവരാണ് പിടിയിലായത്.
10 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഭീഷണിയും ഭയവും കാരണം നിരവധി പേർ ഇതുവരെ പരാതി നൽകാത്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കോടികൾ വിലവരുന്ന ഇറിഡിയം ലോഹത്തിന്റെ കച്ചവടത്തിൽ പണം നിക്ഷേപിച്ചാൽ ഇരട്ടിയായി തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശിയിൽ നിന്ന് 75.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
ഇറിഡിയം കൈവശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച പ്രതികൾ 2024 ഓഗസ്റ്റ് മുതൽ പല ഘട്ടങ്ങളിലായി പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റിയതായാണ് കണ്ടെത്തൽ. അന്വേഷണത്തിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നും, 10 കോടി രൂപ നൽകിയാൽ ഇറിഡിയം നൽകാമെന്ന് പറഞ്ഞ് തമിഴ്നാട് സ്വദേശികളായ സംഘം പ്രതികളെ സമീപിച്ചതായും മൊഴിയുണ്ട്. ഇവർക്ക് നൽകാനായി പ്രതികൾ വിവിധ ആളുകളിൽ നിന്നായി ഏകദേശം 10 കോടി രൂപ സമാഹരിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം.










