തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. കേസിൽ അറസ്റ്റിലായ പങ്കജ് ബണ്ടാരിയും ഗോവർദ്ധനനും ദേവസ്വം ബോർഡ് ജീവനക്കാരുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായാണ് കണ്ടെത്തൽ. ശബരിമലയിലെ പാളികൾ സ്വർണം പൂശിയതാണെന്ന് ഇരുവർക്കും വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
പോറ്റിയുടെ സഹായത്തോടെ പാളികൾ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് അവയിൽ നിന്നു സ്വർണം വേർതിരിച്ചെടുക്കുകയായിരുന്നു. സംഭാവനദാതാക്കളെന്ന നിലയിൽ പ്രതികൾക്ക് ദേവസ്വം ബോർഡ് ജീവനക്കാരിൽ വലിയ സ്വാധീനമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വേർതിരിച്ചെടുത്ത സ്വർണം പിന്നീട് എന്തുചെയ്തുവെന്നത് കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ശബരിമലയിൽ നിന്നുള്ള സ്വർണമാണെന്ന ബോധ്യത്തോടെയാണ് ഗോവർദ്ധൻ സ്വർണം വാങ്ങിയതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
സ്മാർട്ട് ക്രിയേഷൻസിൽ നിന്നു വേർതിരിച്ചെടുത്ത സ്വർണത്തിൽ നിന്ന് 150 ഗ്രാം പണിക്കൂലിയായി വാങ്ങിയെന്നാണ് വിവരം. ഗോവർദ്ധന്റെ കൈവശം നിന്ന് 470 ഗ്രാം സ്വർണവും കണ്ടെടുത്തു. ദേവസ്വം ജീവനക്കാരുമായുള്ള ബന്ധം വ്യക്തമാക്കുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം ആവശ്യപ്പെടുന്നു. മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരെയും ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.
ശബരിമലയിലെ 474 ഗ്രാം സ്വർണം കൈവശം ലഭിച്ചതോടെ കുറ്റബോധം തോന്നിയതായും, അതിന്റെ പരിഹാരമായി ശബരിമലയിൽ സ്പോൺസർഷിപ്പിലൂടെ അന്നദാനത്തിനും മാളികപ്പുറത്ത് മാല വാങ്ങുന്നതിനുമായി 20 ലക്ഷം രൂപ നൽകാൻ പോറ്റി നിർദേശിച്ചതായും ഗോവർദ്ധൻ മൊഴി നൽകി. പണം നൽകിയതിന്റെ തെളിവുകളും അദ്ദേഹം എസ്‌ഐടിക്ക് കൈമാറിയിട്ടുണ്ട്. സ്വർണം സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ഗോവർദ്ധന്റെ കൈവശം എത്തിച്ച കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.




