കോഴിക്കോട്: ആർഎസ്എസിനോട് വെറുതെ മുട്ടാൻ നിൽക്കേണ്ടെന്നും മമതയുടെയും സ്റ്റാലിന്റെയും പിണറായി വിജയന്റെയും ഗതി വി ഡി സതീശന് വരുമെന്നും ഭീഷണിയുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം. സതീശൻ സർക്കാരിന്റെ കാലാവധിതീരും മുൻപ് സംസ്ഥാനത്തെ എല്ലാ വി സിമാരും മോഹൻ ഭാഗവതിനെ കേൾക്കാൻ എത്തുമെന്നും പോസ്റ്റിൽ അദ്ദേഹം പറയുന്നു.
മുഖ്യമന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത് ഒരു ആർഎസ്എസുകാരനാണ്. രാജി സ്വീകരിക്കുന്നതും ഒരു ആർഎസ്എസുകാരൻ തന്നെയായിരിക്കും. ആർഎസ്എസ് നാടിന്റെ ജീവാത്മാവും പരമാത്മാവുമാകുമെന്നും സുരേന്ദ്രൻ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം:
പ്രിയപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻജി ഇപ്പോൾ കേരളത്തിലെ മൂന്നു വൈസ് ചാൻസിലർ മാത്രമേ മോഹൻജി ഭാഗവത്ത് അവർകളുടെ പ്രഭാഷണം കേൾക്കാൻ പോയിട്ടുള്ളൂ. അങ്ങയുടെ കാലാവധി തീരുന്നതിന് മുൻപ് കേരളത്തിലെ ബാക്കിവരുന്ന എല്ലാ വി. സി മാരും ഇതുപോലെ മോഹൻജിയുടെ പ്രഭാഷണങ്ങൾ കേൾക്കാൻ എത്തും. അങ്ങയെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്യിച്ചതും ഒരു ആർ. എസ്. എസുകാരൻ തന്നെ. അങ്ങയുടെ രാജി സ്വീകരിക്കുന്നതും ഒരു ആർ. എസ്. എസ്സുകാരൻ തന്നെ ആയിരിക്കും.
അങ്ങയുടെ കൂട്ടുകാരായ ലീഗും ജമാ അത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടുകാരുമടക്കം എല്ലാവരും അങ്ങയെപ്പോലെ കഴുത കാമം കരഞ്ഞു തീർക്കും. ആർ. എസ്. എസ്സ് ഈ നാടിന്റെ ജീവാത്മാവും പരമാത്മാവുമാണ്. കേരളത്തിൽ തന്നെ നാലു എം. പി മാർ, മൂന്ന് എം. എൽ. എ മാർ, ഒരു മേയറും ഡപ്യൂട്ടി മേയറും രണ്ടു മുനിസിപ്പൽ ചെയർമാൻമാർ, നിരവധി പഞ്ചായത്ത് പ്രസിഡണ്ടുമാർ, രണ്ടായിരത്തോളം പഞ്ചായത്ത് അംഗങ്ങൾ ആർ. എസ് എസ്സിനുണ്ട്. വെറുതെ മുട്ടാൻ നിൽക്കേണ്ട. മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കൾക്കും വരാൻ പോകുന്നത്.





