കോട്ടയം : അഞ്ചുവർഷത്തെ ഭരണകാലയളവിന് ശേഷം പടിയിറങ്ങുമ്പോഴും വാർഡിലെ ജനങ്ങളെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്ത മുൻ വാർഡ് മെമ്പർ സ്മിതാ വിനോദിനെതിരെ കൊഴുവനാൽ മൂലേത്തുണ്ടി വാർഡിൽ പ്രതിഷേധം ശക്തമാകുന്നു. വാർഡിന്റെ വാട്സ്ആപ്പ് കൂട്ടായ്മയിൽ പങ്കുവെച്ച വിടവാങ്ങൽ കുറിപ്പിൽ, “ആവശ്യങ്ങളുള്ളവർ വീട്ടിലിരിക്കാതെ ഗ്രാമസഭകളിൽ വരണമെന്ന്” ഉപദേശിച്ചതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. ജനപ്രതിനിധിയെന്ന നിലയിൽ ജനങ്ങളുമായി സമ്പർക്കം പുലർത്തുന്നതിൽ പരാജയപ്പെട്ട മെമ്പർ, തോൽവിക്ക് പിന്നാലെ വോട്ടർമാരെ കുറ്റപ്പെടുത്തുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രധാനമായും ഇടിവെട്ടിപ്പാറ – വലിയകുന്നേൽ റോഡിന്റെ കോൺക്രീറ്റിംഗുമായി ബന്ധപ്പെട്ട തർക്കമാണ് നിലവിലെ പ്രതിഷേധത്തിന് ആധാരം. ആദ്യ പദ്ധതിയിൽ തന്നെ റോഡ് നിർമ്മാണം പൂർത്തിയാക്കാമെന്ന വാഗ്ദാനം നൽകി വോട്ട് നേടിയ സ്മിത, പിന്നീട് ഈ പ്രദേശം സന്ദർശിക്കാൻ പോലും തയ്യാറായില്ലെന്നും റോഡിനെതിരെ കേസ് കൊടുത്ത വ്യക്തിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. ജനങ്ങൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്നാണ് 120 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്തത്. എന്നാൽ ഇതിന്റെ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുന്ന മെമ്പർ, ഗ്രാമസഭകളുടെ അറിയിപ്പ് മനഃപൂർവ്വം വൈകിപ്പിച്ച് ജനപങ്കാളിത്തം കുറയ്ക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.
ജനരോഷം ഭയന്ന് ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന ഇവിടെ ഇത്തവണ യുഡിഎഫ് അട്ടിമറി വിജയം നേടിയിരുന്നു. വാർഡ് വിഭജനം മുന്നിൽക്കണ്ട് മൂലേത്തുണ്ടി വാർഡിലെ ഫണ്ട് മറ്റ് വാർഡുകളിലേക്ക് വഴിമാറ്റിയതായും പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾക്ക് ഭീഷണിയായ പ്ലൈവുഡ് ഫാക്ടറിക്ക് ഒത്താശ ചെയ്തതായും മെമ്പർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്തം മറന്ന് ശത്രുതയോടെ പെരുമാറുന്ന മുൻ മെമ്പറുടെ നടപടിയിൽ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിലാണ്.




