കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന വാർഡുകളിൽ ശൗചാലയങ്ങൾ ഇല്ലാത്തത് രോഗികളെയും കൂട്ടിരിപ്പുകാരെയും കടുത്ത ദുരിതത്തിലാക്കുന്നു. രണ്ട്, ആറ്, ഒമ്പത് വാർഡുകളിലെ ശൗചാലയങ്ങൾ പൊളിച്ചുനീക്കിയതാണ് ഈ അവസ്ഥയ്ക്ക് കാരണമായത്. ഇതോടെ ഈ വാർഡുകളിൽ കഴിയുന്ന രോഗികൾ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനായി മറ്റ് വാർഡുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
കഴിഞ്ഞ ജൂലൈ മൂന്നിന് ആശുപത്രി കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചതിനെത്തുടർന്നാണ് കാലപ്പഴക്കം ചെന്ന ശൗചാലയങ്ങൾ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടച്ചുപൂട്ടിയത്. കഴിഞ്ഞ മാസം ഇവ പൂർണ്ണമായും പൊളിച്ചുനീക്കിയെങ്കിലും പുതിയവ നിർമിക്കാനുള്ള നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. ഓപ്പറേഷൻ കഴിഞ്ഞവർ, കൈകാലുകൾ ഒടിഞ്ഞവർ, കിടപ്പിലായ രോഗികൾ എന്നിവരാണ് ഈ വാർഡുകളിൽ അധികവും ചികിത്സയിലുള്ളത്.
നടക്കാൻ കഴിയാത്ത രോഗികളെ സ്ട്രെച്ചറിലും ട്രോളിയിലും ചുമന്നുമൊക്കെയാണ് മറ്റ് വാർഡുകളിലെ ശൗചാലയങ്ങളിൽ എത്തിക്കുന്നത്. വിദൂര വാർഡുകളിലേക്ക് രോഗികളെ എത്തിക്കുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിർമ്മാണം വേഗത്തിലാക്കി ഈ ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.




