തൃശ്ശൂർ : തൃശ്ശൂർ റൂറൽ പോലീസിന്റെ സമയോചിതവും മനുഷ്യ സ്നേഹപരവുമായ ഇടപെടൽ മൂലം ആത്മഹത്യയുടെ മുനമ്പിൽ നിന്ന യുവാവിന്റെ ജീവൻ രക്ഷിക്കാനായി. ജനുവരി പന്ത്രണ്ടിന് പുലർച്ചെ രണ്ട് മണിയോടെയാണ് മുരിയാട് സ്വദേശിനിയായ യുവതി ആളൂർ പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിൽ വിളിച്ച് ഭർത്താവിനെ കാണാതായതായും, അദ്ദേഹം ജീവനൊടുക്കാൻ ശ്രമിക്കുമോ എന്ന ആശങ്കയുണ്ടെന്നും അറിയിച്ചത്.
വിവരം ലഭിച്ച ഉടൻ സ്റ്റേഷൻ ജനറൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ യുവതിയെ ആശ്വസിപ്പിച്ച് വിശദമായ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് തൃശ്ശൂർ റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ യുവാവ് മുരിയാട് ഗേറ്റിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ നിൽക്കുന്നതായി കണ്ടെത്തി.ഉടൻ തന്നെ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിസരവാസികളുടെ സഹായത്തോടെ പരിശോധന നടത്തി.
ട്രെയിൻ വരുന്നത് കാത്ത് റെയിൽവേ ട്രാക്കിന്റെ നടുവിൽ നിൽക്കുകയായിരുന്ന യുവാവിനെ കണ്ടെത്തിയ പോലീസ് സംഘം അനുനയപരമായ സമീപനത്തിലൂടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി, സുരക്ഷിതമായി ആളൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു.
തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും, യുവാവിന് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുന്നതിനായി സൗജന്യ കൗൺസിലിംഗ് ലഭ്യമാക്കുന്ന കേന്ദ്രത്തിലേക്ക് എത്തിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. പോലീസിന്റെ വേഗത്തിലുള്ള ഇടപെടലും കരുതലുമാണ് ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കാനിടയായത്.






