കോട്ടയം: ലോകപ്രശസ്തമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ജനുവരി 19 മുതൽ ഫെബ്രുവരി 1 വരെ നടക്കുന്ന വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാൾ ക്രമീകരണങ്ങൾ പൂർത്തിയായി. ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ അവലോകന യോഗം ചേർന്നു. തിരുനാൾ ദിനങ്ങളിൽ ക്രമസമാധാന പാലനത്തിനായി പള്ളി പരിസരത്ത് പോലീസ് നിരീക്ഷണം ശക്തമാക്കും. പ്രധാന തിരുനാൾ ദിവസങ്ങളിലും കലാപരിപാടികൾ നടക്കുന്ന സമയങ്ങളിലും കൂടുതൽ പോലീസിനെ വിന്യസിക്കും. എക്സൈസിന്റെ മൂന്ന് പ്രത്യേക ടീമുകൾ ലഹരി വിരുദ്ധ പരിശോധനകൾക്കായി രംഗത്തുണ്ടാകും.
റോഡുകളുടെ അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് വകുപ്പ് സമയബന്ധിതമായി പൂർത്തിയാക്കും. തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വമിഷനും ചേർന്ന് ഹരിതചട്ടം പാലിച്ചുകൊണ്ട് ജൈവ- അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പള്ളി പരിസരത്തെ 138 കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ ആരംഭിച്ചു.
ജനുവരി 24, 25 തീയതികളിൽ ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ ടീം പള്ളി പരിസരത്ത് 24 മണിക്കൂറും ലഭ്യമാകും. ഭക്ഷണ സ്റ്റാളുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം മൊബൈൽ ലാബ് ഉപയോഗിച്ച് പരിശോധന നടത്തും. കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളുടെ വില്പന തടയാൻ കർശന ജാഗ്രത പുലർത്താൻ മന്ത്രി നിർദ്ദേശിച്ചു.
മോട്ടോർ വാഹന വകുപ്പ് തിരുനാൾ ദിനങ്ങളിൽ സ്പെഷ്യൽ പെർമിറ്റുകൾ അനുവദിക്കും. അഗ്നിശമന സേനയുടെ യൂണിറ്റ് 24, 25 തീയതികളിൽ പള്ളി പരിസരത്ത് ക്യാമ്പ് ചെയ്യും. കുടിവെള്ള ലഭ്യതയും തടസ്സമില്ലാത്ത വൈദ്യുതി വിതരണവും വാട്ടർ അതോറിറ്റിയും കെ.എസ്.ഇ.ബി.യും ഉറപ്പാക്കും.
ജില്ലാ കളക്‌ടർ ചേതൻകുമാർ മീണ, ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ, എ.ഡി.എം. ശ്രീജിത്ത് എസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി കോട്ടയരികിൽ, ജില്ലാ പഞ്ചായത്തംഗം ജിം അലക്, ബ്ലോക്ക് പഞ്ചായത്തംഗം റോസമ്മ സോണി എന്നിവരും പള്ളി അസിസ്റ്റന്റ് വികാരിമാരായ ഫാ. അനീഷ് കാമിച്ചേരി, ഫാ. ടോണി മണക്കുന്നേൽ, കൈക്കാരന്മാരായ തോമസ് പുതുശേരി, ജോൺസൺ തോട്ടത്തിൽ, ബെന്നി മൂഴിയാങ്കൽ, സെക്രട്ടറി സഞ്ജിത് പി. ജോസ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.






