തിരുവനന്തപുരം: മൂന്ന് ദിവസം നീണ്ടുനിന്ന അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ 14-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തലസ്ഥാനത്ത് സമാപനമാകും. തിരുവനന്തപുരം എകെജി ഹാളിലെ ‘കാനത്തിൽ ജമീല നഗറിൽ’ നടക്കുന്ന സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന്, പൊതുചർച്ചകൾക്ക് അഖിലേന്ത്യ ജനറൽ സെക്രട്ടറി മറിയം ധാവ്ളെയും സംസ്ഥാന സെക്രട്ടറി സി.എസ് സുജാതയും മറുപടി നൽകും.
തുടർന്ന് സമ്മേളനത്തിന്റെ ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതോടെ സമ്മേളന നടപടികൾ പൂർത്തിയാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി എത്തിയ 700 ഓളം പ്രതിനിധികളാണ് മൂന്ന് ദിവസത്തെ ഈ സമ്മേളനത്തിൽ പങ്കെടുത്തത്.
സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെയും ലിംഗനീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ട വീര്യമുയർത്തിയാണ് സംസ്ഥാനത്ത് മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനം നടന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സ്ത്രീക്ഷേമ നയങ്ങൾ, വർഗീയതയ്ക്കെതിരായ പോരാട്ടം, തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ മൂന്ന് ദിവസം നീണ്ടു നിന്ന സമ്മേളനത്തിൽ ചർച്ചയായി. സമാപന ദിവസമായ ഇന്ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന വനിതാ റാലിയും പൊതുസമ്മേളനവും നടക്കും.






