പാലക്കാട്: ഒറ്റപ്പാലം അനങ്ങനടി മേഖലയിൽ ആശങ്കയായി പടരുന്ന മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസ് എ എന്നു സ്‌ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അനങ്ങനടിയിൽ നൽപ്പത്തി ആറോളം പേർക്കു രോഗം ബാധിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കോതകുറുശ്ശി, അനങ്ങനടി, അമ്പലവട്ടം പ്രദേശങ്ങളിലാണു രോഗം പടരുന്നത്. കൂടുതലായും വെള്ളത്തിലൂടെ പടരുന്ന രോഗബാധയാണിത്. കഴിഞ്ഞ മാസം മുതലാണു രോഗം പടരുന്നതിന്റെ ലക്ഷണങ്ങൾ പ്രദേശത്തു കണ്ടു തുടങ്ങിയത്.
ഡിസംബറിൽ 6 പേർക്കു മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഛർദി, പനി, ക്ഷീണം, ചർമത്തിലെയും കണ്ണുകളിലെയും മഞ്ഞനിറം, സന്ധി വേദന, തലവേദന, ദഹനസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയവയാണു പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയ്ക്കു പിന്നാലെ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പൊതുടാപ്പുകളിൽ നിന്നും സ്വകാര്യ കിണറുകളിൽ നിന്നും ഉൾപ്പെടെ വെള്ളം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു. അടുത്ത ദിവസം ഫലം ലഭ്യമാകും. ക്ലോറിനേഷനും തുടങ്ങി.
അങ്കണവാടികൾ കേന്ദ്രീകരിച്ചു ജാഗ്രതാ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞതായി അനങ്ങനടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഇബ്രാഹിം മേനക്കം പറഞ്ഞു. നിലവിൽ 46 ഓളം പേരാണ് രോഗികളായുള്ളത്. ഇതിൽ 8 പേര് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോട്ടലുകളും കൂൾ ബാറുകളും ഉൾപ്പെടെയുള്ള സ്ഥാപന ങ്ങളിൽ പരിശോധന ഊർജിതമാക്കി. അതേസമയം, ആശങ്ക വേണ്ടെന്നും സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.






