കോട്ടയം: മുഖ്യമന്ത്രി വിഡി സതീശനും കെഎസ്യുവും തമ്മിലുള്ള ആഭ്യന്തര പോര് മറ്റൊരു തലത്തിലേക്ക്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ മുതിർന്ന കോൺഗ്രസ് നേതാവ് വിഎം. സുധീരൻ പരസ്യമായി പ്രശംസിക്കുകയായിരുന്നു. തേവരയിലെ കോളേജ് പരിപാടിക്കെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മടങ്ങിയെന്ന വിവാദം പടരുന്നതിനിടെയാണ് പുതിയ നീക്കം. പരിപാടിക്കെത്തിയ അലോഷ്യസിന് സംഘാടകർ വേദിയിൽ ഇരിപ്പിടം നൽകിയിരുന്നില്ല. തുടർന്ന് സ്റ്റേജിനു താഴെ കാണികളിലൊരാളായി ഇരിക്കുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട മുതിർന്ന നേതാവ് വി.എം. സുധീരൻ ഉടൻ തന്നെ ഇടപെടുകയും അദ്ദേഹത്തെ ആദരവോടെ സ്റ്റേജിലേക്ക് ക്ഷണിക്കുകയുമായിരുന്നു. കെ.എസ്.യുവിന്റെ പോരാട്ട വീര്യത്തെ ഉയർത്തിക്കാട്ടിയ സുധീരൻ, “തന്റെ നിലപാടുകൾ ആർജ്ജവത്തോടെ തുറന്നുപറയുന്ന നേതാവാണ് അലോഷ്യസ് സേവ്യർ” എന്ന് പരസ്യമായി പ്രശംസിക്കുകയും ചെയ്തു. അലോഷ്യസിന് കൈകൊടുത്ത ശേഷമായിരുന്നു സുധീരൻറെ പ്രശംസ.




