തൃശ്ശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം പരാതികളില്ലാത്ത ചരിത്രവിജയമാക്കി മാറ്റാൻ സാധിച്ചുവെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിലവിലെ സർക്കാരിന്റെ ഈ ടേമിലെ അവസാന കലോത്സവം എന്ന പ്രത്യേകതയുള്ള ഇത്തവണത്തെ മേള, സംഘാടന മികവിലും ജനപങ്കാളിത്തത്തിലും ഏറെ മുന്നിലായിരുന്നുവെന്ന് മന്ത്രി വിലയിരുത്തി.കലോത്സവത്തിന്റെ ഉജ്ജ്വല വിജയത്തിന്റെ ആദ്യ ക്രെഡിറ്റ് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മന്ത്രി പറഞ്ഞു. തിരക്കേറിയ ഔദ്യോഗിക പരിപാടികൾക്കിടയിലും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുകയും, എല്ലാ ദിവസവും കലോത്സവത്തിന്റെ പുരോഗതി നേരിട്ട് വിളിച്ച് അന്വേഷിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ പിന്തുണ ഉദ്യോഗസ്ഥ തലത്തിലും മന്ത്രിതലത്തിലും ധൈര്യത്തോടെ തീരുമാനങ്ങൾ എടുക്കാൻ സഹായിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഉത്തരവാദിത്ത കലോത്സവം’ എന്ന മോട്ടോ ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ മേള സംഘടിപ്പിച്ചതെന്നും, ഭക്ഷണശാലകൾ, വേദികൾ, ലൈറ്റിംഗ്, താമസ സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് ഒരിടത്തുനിന്നും പരാതികൾ ഉയരാതിരുന്നത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ആരംഭിച്ച ഗോത്രകലകൾ ഇത്തവണയും വലിയ ജനശ്രദ്ധ നേടിയതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കർശനമായ സമയക്രമം മൂലം ചില കുട്ടികൾക്ക് ശാരീരിക തളർച്ച അനുഭവപ്പെട്ട സാഹചര്യങ്ങൾ പരിഗണിച്ച്, വരും വർഷങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. കലോത്സവത്തിന്റെ കുറ്റമറ്റ സംഘാടന പ്രവർത്തനങ്ങൾക്കായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും സംഘാടകരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
കലോത്സവ വേദികളിൽ വിദ്യാർത്ഥികളോടൊപ്പം ‘പൂക്കി’ വൈബിൽ സജീവ സാന്നിധ്യമായിരുന്നു മന്ത്രി വി. ശിവൻകുട്ടി. മുമ്പ് ‘അപ്പൂപ്പൻ മന്ത്രി’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, ഇപ്പോൾ കുട്ടികൾക്കിടയിൽ ‘പൂക്കി മന്ത്രി’ എന്ന സ്നേഹവിളിയിലാണ് അറിയപ്പെടുന്നത്. കൂളിംഗ് ഗ്ലാസ് ധരിച്ച് കുട്ടികളോടൊപ്പം സെൽഫിയെടുത്തും കുൽഫി കഴിച്ചും സമയം ചെലവഴിച്ച മന്ത്രി, കുട്ടികളുടെ സന്തോഷങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒപ്പം നിൽക്കാൻ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ സംതൃപ്തിയെന്നും പറഞ്ഞു.










