കൊല്ലം: നാലു കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് യുവാക്കൾ കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പൊലീസ് പിടികൂടി. മുർഷിദാബാദ് സ്വദേശികളായ സിൻറ്റു മണ്ടൽ , രാഹുൽ മണ്ടൽ എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം റൂറൽ ഡാൻസഫ് ടീമും കൊട്ടാരക്കര പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. തിരുവല്ല ഭാഗത്തുനിന്ന് കെഎസ്ആർടിസി ബസിൽ കൊട്ടാരക്കരയിലേക്ക് വരുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യം ചെയ്തപ്പോൾ, കൊൽക്കത്തയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും ട്രെയിൻ മാർഗം ചെങ്ങന്നൂരിലെത്തിച്ച ശേഷം ബസിൽ കൊട്ടാരക്കരയിലേക്ക് കൊണ്ടുവരികയായിരുന്നു എന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
സംഭവസ്ഥലത്ത് വച്ചുതന്നെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഡാൻസാഫ് എസ്‌ഐ ജ്യോതിഷ് ചിറവൂർ, കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ എസ്‌ഐ രഘുനാഥൻ, ആതിര, ഡാൻസാഫ് ടീം അംഗം സി.പി.ഒ അഭിലാഷ്, കൊട്ടാരക്കര പി.എസ് എസ്.സി.പി.ഒ ദീപക്, സി.പി.ഒ അസർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.






