ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും ആഗോള രംഗത്തെ ശക്തമായ സാന്നിധ്യവും ഇന്ന് രാജ്യത്തെ അന്താരാഷ്ട്ര വ്യാപാര ചർച്ചകളിൽ നിർണായക സ്ഥാനത്തേക്ക് ഉയർത്തിയിരിക്കുകയാണ്. പെട്ടന്നുളള വികസനവും വിപുലമായ വിപണി സാധ്യതകളും ഇന്ത്യയെ ലോക സമ്പദ്‌വ്യവസ്ഥയിലെ ഒരു പ്രധാന ശക്തിയായി മാറ്റിയിട്ടുണ്ട്. ആഗോള വ്യാപാര കരാറുകളിൽ ഇന്ത്യ സ്വന്തം നിബന്ധനകൾക്കനുസരിച്ച് ആത്മവിശ്വാസത്തോടെ ചർച്ചകൾ നടത്താൻ കഴിയുന്ന നിലയിലേക്കെത്തിയിട്ടുണ്ട്. വേൾഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് ബോർജ് ബ്രെൻഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഇന്ത്യ കൈവരിച്ച സ്ഥിരതയാർന്ന സാമ്പത്തിക വളർച്ച രാജ്യത്തിന്റെ ആഗോള സമ്പദ്‌വ്യവസ്ഥയിലെ സ്വാധീനം ഗണ്യമായി വർദ്ധിപ്പിച്ചിരിക്കുകയാണ്. ഈ വളർച്ച ഇന്ത്യയെ വെറും ഒരു വിപണിയായി മാത്രമല്ല, മറിച്ച് നിർണായക തീരുമാനങ്ങൾ എടുക്കുന്ന ഒരു ശക്തിയായി മാറ്റിയിട്ടുണ്ട്. അതിന്റെ ഭാഗമായി, എനി എപ്പോൾ വേണമെങ്കിലും, ആരുമായും വ്യാപാര കരാറുകളിൽ ഏർപ്പെടണം എന്നതിൽ ഇന്ത്യക്ക് കൂടുതൽ സ്വാതന്ത്ര്യവും അവസരങ്ങളും ലഭിക്കും.
ഇന്ത്യയുടെ ആത്മവിശ്വാസം ഇന്ന് വെറും വാക്കുകളിലൊതുങ്ങുന്നതല്ല, മറിച്ച് ശക്തമായ കണക്കുകളാൽ തന്നെ പിന്തുണയ്ക്കപ്പെടുന്നതാണ്. ഇന്ത്യയുടെ നിലവിലെ കാഴ്ചപ്പാട് വലിയ ആത്മവിശ്വാസം നിറഞ്ഞതാണ് കാരണം, ലോകത്തിലെ പ്രധാന സമ്പദ് വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ആഗോള സാമ്പത്തിക വളർച്ചയുടെ ഏകദേശം 20 ശതമാനം ഇന്ത്യയുടെ സംഭാവനയാണെന്നത് നമുക്കേറെ അഭിമാനത്തോടെ പറയാം.
ഇന്ത്യ ഇനി കരാറുകളിൽ തിരക്കുകൂട്ടുകയോ പ്രതിരോധാത്മകമായി പ്രവർത്തിക്കുകയോ ചെയ്യേണ്ടതില്ല. ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന വ്യാപാര കരാറുകളിൽ ഏർപ്പെടാൻ കഴിയും. അത് രാജ്യത്തിന്റെ ദീർഘകാല വികസനത്തിന് ഗുണകരമാകുമ്പോൾ മാത്രമേ ഇന്ത്യ അതിന് തയ്യാറാവൂ. കഴിഞ്ഞ കുറച്ച് മാസങ്ങളിലെ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ വേഗതയും കാര്യക്ഷമതയും ആഗോള നിരീക്ഷകരെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
അതേസമയം യുഎസ്-ഇന്ത്യ വ്യാപാര കരാറിന്റെ സാധ്യത സംബന്ധിച്ചും ബ്രെൻഡെ വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. ഇരു സമ്പദ്‌വ്യവസ്ഥകളും തമ്മിലുള്ള ഇടപെടലുകൾ കണക്കിലെടുക്കുമ്പോൾ, ഒരു വ്യാപാര കരാറിന് ഭാവിയിൽ സാധ്യതയുണ്ടെന്നാണ് പറയുന്നത്. കൂടാതെ, ഇന്ത്യ-യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകൾക്കും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ഇരുപക്ഷവും തമ്മിലുള്ള കരാർ മുന്നോട്ട് കൊണ്ടുപോകേണ്ട സമയമാണിതെന്നും, പല തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, കരാർ യാഥാർത്ഥ്യമെങ്കിൽ ഇരുപക്ഷത്തിനും വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെന്നും ബ്രെൻഡെ ഇതിനോടകം വ്യക്തമാക്കി.
ഇന്ത്യ–അമേരിക്ക വ്യാപാരക്കരാർ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി കേന്ദ്ര സർക്കാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇരു രാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാകുന്ന കരാർ എന്നതാണ് ഇന്ത്യയുടെ നിലപാട്. ഏകപക്ഷീയമായ ഇന്ത്യ അംഗീകരിക്കില്ലെന്ന സന്ദേശവും വ്യക്തമാണ്. അതേസമയം, അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം വരെ തീരുവയുണ്ടായിട്ടും ഇന്ത്യയിൽ നിന്ന് അവിടേക്ക് കയറ്റുമതി തുടരുകയാണ്.
താരിഫ് തർക്കങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, വിതരണ ശൃംഖലയിലെ വിഘടനം എന്നിവ സൃഷ്ടിച്ച ആഗോള അനിശ്ചിതത്വം ഉണ്ടായിരുന്നിട്ടും, ലോക വ്യാപാരം തകരുന്നില്ലെന്നാണ് സത്യം. വളർച്ച മുമ്പത്തേക്കാൾ മന്ദഗതിയിലായിരിക്കുമെന്ന് മാത്രം.
ഇന്ത്യയുടെ വളർച്ച ആഗോള വ്യാപാര രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ്. പ്രധാന സമ്പദ്‌വ്യവസ്ഥകൾ അസ്ഥിരതയുമായി പൊരുതുമ്പോൾ ഇന്ത്യയുടെ ശക്തമായ വളർച്ചയും പരിഷ്കാരങ്ങളും ഇന്ത്യയെ ഒരു കരത്തുറ്റ നിലയിൽ എത്തിച്ചിരിക്കുകയാണ്. ആഗോള വ്യാപാര പ്രവണതകളോട് ഇന്ത്യ പ്രതികരിക്കുക മാത്രമല്ല, അവയെ രൂപപ്പെടുത്തുന്നതിൽ കൂടി ഇന്ത്യ ഇന്ന് വലിയ പങ്കു വഹിക്കുന്നുണ്ട്.






