തിരുവനന്തപുരം: കഴിഞ്ഞ കുറച്ച നാളുകളായി പ്രതിപക്ഷ നേതാവിന് തലയ്ക്ക് ഓളമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒരു മുഖ്യപദവിയിൽ ഇരുന്ന് ആരും സംസാരിക്കാത്ത തരത്തിലുള്ള ഭാഷകളും പരാമർശങ്ങളുമാണ് അദ്ദേഹം ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ ജനപ്രീതി ഓരോ ദിവസം കഴിയുന്തോറും വർധിച്ചുവരുന്നത് പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നുണ്ടെന്നും ഇതിന്റെ പ്രതിഫലനമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഉയരുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു..
പ്രതിപക്ഷം ചെയ്യുമെന്ന് പറയുന്ന കാര്യങ്ങൾ ചെയ്യില്ല എന്നാൽ വാഗ്ദാനങ്ങളും വെല്ലുവിളികളും പലതാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവരുന്ന സർവേകളെയും പിആർ ഏജൻസികളെയും മന്ത്രി രൂക്ഷമായി വിമർശിച്ചു.തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപേ തങ്ങൾക്കാണ് പിന്തുണയെന്ന് പ്രഖ്യാപിക്കുന്നതിൽ അർത്ഥമില്ലെന്നും, യഥാർത്ഥ ജനപിന്തുണയും സ്വാധീനവും വോട്ടുപെട്ടി തുറന്ന് എണ്ണുമ്പോൾ മാത്രമേ വ്യക്തമാകൂ എന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ പുറത്തുവരുന്ന സർവേകൾ ഏതെങ്കിലും ഗവൺമെന്റോ കേന്ദ്ര സർക്കാരോ മറ്റ് വിശ്വസനീയമായ സ്വതന്ത്ര ഏജൻസികളോ നടത്തിയ ഔദ്യോഗിക സർവേകളല്ല. വൻ തുകയുണ്ടെങ്കിൽ ഏത് ഏജൻസിയെക്കൊണ്ടും താനാണ് ഏറ്റവും മുന്നിലെന്ന രീതിയിൽ സർവേ ഫലം ഉണ്ടാക്കാമെന്നും മന്ത്രി പരിഹസിച്ചു.സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന പല സർവേകളും കേട്ടുകേൾവി പോലുമില്ലാത്ത സംഘടനകളുടേതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട്ടിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമ്മേളനത്തിലും ഇത്തരം പ്രചാരണങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ നടന്നതായി വി. ശിവൻകുട്ടി ആരോപിച്ചു










