ഒരു ഇടവേളയ്ക്ക് ശേഷം കർണാടകയിൽ നടത്തിയ ബുൾഡോസർ രാജ് നടപടിക്കെതിരെ വീണ്ടും വിമർശനങ്ങൾ ഉയർന്നു വരുകയാണ്. ബുൾഡോസർ ഉപയോഗിച്ച് കുറേപേരുടെ ജീവിതം ഇടിച്ചു നിരത്തി ഒരുമാസം കഴിഞ്ഞിട്ടും അവരുടെ കാര്യത്തിൽ കർണ്ണാടക സർക്കാർ തീരുമാനമൊന്നും എടുക്കാതിരിക്കുന്നതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. ഈ നടപടിക്കെതിരെ മുൻപ് കേരളത്തിലെ അടക്കം നേതാക്കന്മാർ പ്രതികരിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ നടപടികൾ കൊണ്ട് ആർക്കും പുനരധിവാസം ഇല്ലാതെയാകില്ലായെന്നും അതുപോലെ തന്നെ വേണ്ട സഹായങ്ങൾ എല്ലാം സർക്കാർ ചെയ്യുമെന്നുമായിരുന്നു. പക്ഷെ ഈ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല എന്നുള്ള ഗുരുതര ആരോപണങ്ങളുമായി എ എ റഹീം എംപി രംഗത്തെത്തിയിരിക്കുകയാണ്.
കർണാടകയിലെ കോൺഗ്രസ് സർക്കാർ നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി അവശേഷിക്കുകയാണെന്നും കോൺഗ്രസ് ഈ നാടിനെയും നിസ്സഹായരായ ആ പാവം മനുഷ്യരെയും ക്രൂരമായി പറഞ്ഞു പറ്റിച്ചിരിക്കുകയാണെന്നും റഹീം ഫേസ്ബുക്കിലൂടെ കുറിച്ചു. കർണാടകയിലെ ഫക്കീർ കോളനിയിലെയും വസീം ലേ ഔട്ടിലെയും പാവപ്പെട്ട മനുഷ്യരുടെ വീടുകളിലേക്ക് ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു. ഒരാളെ പോലും ഇതുവരെ പുനരധിവസിപ്പിച്ചിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
എന്നാൽ റഹീം പറഞ്ഞ കാര്യങ്ങൾ വീണ്ടും ചർച്ച ചെയ്യേണ്ട ഒരു വിഷമായി തന്നെ കാണണം. അത് മറ്റൊന്നും കൊണ്ടല്ല, ബുൾഡോസർ രാജ് നടപ്പിലാക്കിയപ്പോൾ അവിടുത്തെ ജനങ്ങളെ ചേർത്ത് പിടിക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല. അന്നും വേണ്ട സഹായം ചെയ്യുമെന്ന് ഡികെ ശിവകുമാർ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു. എന്നാൽ ആ വാക്ക് വെറും പാഴ്വാക്കായി പോയി എന്ന് തന്നെ പറയേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.
ഈ സംഭവത്തിൽ കർണാടക സർക്കാരിന്റെ നടപടിയെ രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയനും വിമർശിച്ചിരുന്നു. സംഘപരിവാറിന്റെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം ഇപ്പോൾ കർണാടകയിലെ കോൺഗ്രസ് സർക്കാരും നടപ്പിലാക്കുകയാണെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചത്. ഭരണകൂടം ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഭരിക്കുമ്പോൾ ഭരണഘടനാ മൂല്യങ്ങളും മാനുഷിക അന്തസ്സും ആദ്യ ഇരകളായി മാറുമെന്നും അദ്ദേഹം പറയുകയുണ്ടായി.
എന്നാൽ വസ്തുതകൾ അറിയാതെ മുതിർന്ന നേതാക്കൾ പ്രതികരിക്കരുതെന്നും ബെംഗളൂരുവിലെ ആഭ്യന്തര കാര്യങ്ങൾ തങ്ങൾക്ക് നന്നായി അറിയാമെന്നും പിണറായി വിജയനുള്ള മറുപടിയായി ശിവകുമാർ മറുപടിയെന്നോണം പ്രതികരിക്കുകയും ചെയ്തു.
ഇതിനു ശേഷം എ എ റഹീം കർണാടകയിലെ ഈ പ്രദേശം സന്ദർശിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സന്ദർശനം വലിയ തോതിൽ വൈറൽ ആകുകയും നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ട ഒരു അവസ്ഥ അദ്ദേഹത്തിന് ഉണ്ടാകുകയും ചെയ്തു. എന്നാൽ ഈ ട്രോളുകൾ ഇപ്പോൾ തിരിച്ചടിക്കുന്നതാണ് നാം കാണുന്നത്. അന്നും ട്രോളുകൾക്ക് ഒന്നും അദ്ദേഹം വില കൊടുത്തിരുന്നില്ല എന്നതാണ് എടുത്തു പറയേണ്ട ഒരു വസ്തുത. എന്ത് നടപടിയാണോ ഇതിനെതിരെ സ്വീകരിച്ചിരുന്നത് അതെ രീതിയിൽ തന്നെയാണ് അദ്ദേഹം ഇപ്പോഴും മുന്നോട് പോകുന്നത്.
എന്നാൽ റഹീം എടുത്ത് പറയുന്ന ചില കാര്യങ്ങൾ നമുക്ക് തള്ളി കളയാനാകില്ല. തകർക്കപ്പെട്ട ആ കല്ലിൻ കൂനകൾക്കിടയിൽ, കീറിപ്പറിഞ്ഞ ചെറിയ ടർപ്പോളിൻ കഷണങ്ങൾ കൊണ്ട് തണലുണ്ടാക്കി കഴിയുന്ന ആ സാധുക്കൾക്ക് ഒരു നേരത്തെ ആഹാരമോ മരുന്നോ പോലും നൽകാൻ ഈ നിമിഷം വരെ കർണാടക സർക്കാർ തയ്യാറായിട്ടില്ല എന്നത് ലജ്ജാകരമാണ്. ആരും അറിയാതെ പോകുമായിരുന്ന ഈ ഭരണകൂട ഭീകരത രാജ്യം ശ്രദ്ധിക്കാൻ തുടങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയൻ തൻറെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിന് ശേഷമായിരുന്നു എന്നും അദ്ദേഹം എടുത്തു പറയുകയാണ്.
ഈ പ്രസ്താവന ഒരിക്കലും തള്ളിക്കളയാനാകില്ല എന്നതാണ് വാസ്തവം. പിണറായി വിജയൻറെ പ്രതികരണത്തിന് ശേഷം കർണാടക സന്ദർശിക്കാൻ നിർബന്ധിതരായ കെ സി വേണുഗോപാലും ഡികെ ശിവകുമാറും ഉടൻ പുനരധിവാസം നടത്തുമെന്ന് പ്രതികരിച്ചെങ്കിലും ഈ നിമിഷം വരെ യാതൊരു സഹായവും അവർക്ക് നൽകിയിട്ടില്ലായെന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.
അന്നും പിണറായിക്കും സർക്കാരിനുമെതിരെ വിമർശനങ്ങളും അതുപോലെ തന്നെ വോട്ടു പിടിക്കാനും മുസ്ലിം ന്യൂനപക്ഷങ്ങളുടെ പ്രീതി പിടിച്ചു പറ്റാനുമാണ് പിണറായി കർണാടക വരെ പോയി എന്നും പറഞ്ഞു പരത്തിയത് നാം കണ്ടതാണ്. എന്നാൽ ഇപ്പോൾ അവർ പറഞ്ഞതെല്ലാം സത്യമാക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഏതായാലും കോൺഗ്രസും കർണാടക സർക്കാരും മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്. വാഗ്ദാനങ്ങൾ കൊണ്ട് ജനങ്ങളെ കബളിപ്പിക്കാതെ പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുക തന്നെ ചെയ്യും.




