പാലക്കാട്: ഷൊർണൂർ നഗരത്തിലെ തെരുവുനായ ശല്യത്തിന് പരിഹാരമാകുന്നു. തെരുവ് നായകളെ പാർപ്പിക്കാനായി നഗരത്തിൽ ഷെൽട്ടർ ഹോം സ്ഥാപിക്കാൻ പദ്ധതി ഒരുങ്ങുന്നു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇതിനുള്ള സ്ഥലം കണ്ടെത്തുകയാണ് ആദ്യ നടപടി. അതിന് ശേഷമാകും തുടർ നടപടികളുമായി മുന്നോട്ട് നീങ്ങുക.
നഗരത്തിൽ അലഞ്ഞ് തിരിയുന്ന നായ്ക്കളെ പിടികൂടി ഇങ്ങോട്ടേക്ക് മാറ്റും. കഴിഞ്ഞ മാസങ്ങളിൽ നിരവധി പേരെ കടിച്ച തെരുവുനായ മറ്റ് നായ്ക്കളെയും ആക്രമിച്ചിരുന്നു. നിരവധി യാത്രക്കാർ എത്തുന്ന ഷൊർണൂർ റെയിൽവേ സ്റ്റേഷനും തെരുവുനായകൾ കയ്യടക്കിയ അവസ്ഥയാണ്.നിലവിലെ സാഹചര്യത്തിൽ നായ്ക്കൾക്ക് തെരുവിലും വഴിയോരത്തും മറ്റും ഭക്ഷണം കൊടുക്കുന്ന മൃഗസ്നേഹികൾക്ക് ഷെൽട്ടർ ഹോമുകളിലെത്തി അവയ്ക്ക് ഭക്ഷണം നൽകാവുന്ന സംവിധാനമാണ് ഒരുക്കുക.
തെരുവുനായ്ക്കളെ പിടികൂടുക, ഷെൽട്ടർ ഹോമിലേക്ക് മാറ്റുക, വന്ധ്യംകരണം, പ്രതിരോധ കുത്തിവെപ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൃഗസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്തും. നഗരസഭയിൽ വർഷങ്ങളായി നഗരത്തിലെ തെരുവുനായ ശല്യംപരിഹരിക്കുന്നതിനായി നടപ്പിലാക്കിയ എബിസി (അനിമൽ ബർത്ത് കൺട്രോൾ) കാര്യക്ഷമമായില്ല എന്ന പരാതിയാണ് ഉയരുന്നത്.
പദ്ധതിക്ക് എത്ര തുക വേണ്ടിവരും എന്നതിൻ്റെ ക്രിത്യമായ കണക്കുകൾ നഗരസഭ തയ്യാറാക്കുന്നതേയുള്ളു.എല്ലാ തദ്ദേശ സ്‌ഥാപനങ്ങളിലും അടിയന്തരമായി വളർത്തുമൃഗങ്ങൾക്കും തെരുവുനായ്ക്കൾക്കും പ്രതിരോധ കുത്തിവയ്ക്കെടുക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. തെരുവുനായ്ക്കളുടെ എണ്ണം കൂടുതലാണെങ്കിലും മുൻ വർഷങ്ങളിലെ ക്യാംപെയിനുകളിൽ പ്രതിരോധ കുത്തിവയ്ക്കെടുക്കുന്ന തെരുവുനായ്ക്കളുടെ എണ്ണം കുറവായിരുന്നു. സമീപത്ത് ഒറ്റപ്പാലത്തു മാത്രമാണു എബിസി സെന്ററുള്ളത്.






