കോട്ടയം: കോട്ടയം മെഡിക്കൽ കോളജിന്റെ മുഖച്ഛായ മാറ്റുന്ന പുതിയ ആധുനിക സർജിക്കൽ ബ്ലോക്ക് ഉൾപ്പെടെ 11 പ്രധാന വികസന പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 16-ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഫ്ബി ഫണ്ടിൽ നിന്നും പ്ലാൻ ഫണ്ടിൽ നിന്നുമായി 283 കോടി രൂപ ചെലവിട്ടാണ് പദ്ധതികൾ പൂർത്തിയാക്കിയത്. ഉദ്ഘാടന പരിപാടിയുടെ വിജയത്തിനായി മന്ത്രി വി.എൻ. വാസവൻ ചെയർമാനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
460 കിടക്കകളും 14 ഓപ്പറേഷൻ തിയറ്ററുകളുമുള്ള അത്യാധുനിക സർജിക്കൽ ബ്ലോക്കാണ് പദ്ധതിയിലെ പ്രധാന ആകർഷണം. ഇതോടൊപ്പം രണ്ടാമത്തെ കാത്ത് ലാബ്, 32 സ്ലൈഡ് സി.ടി. സ്കാൻ, നവീകരിച്ച ഒ.പി. വിഭാഗം, സ്കിൻ ബാങ്ക്, പാരാമെഡിക്കൽ ഹോസ്റ്റൽ, മാതൃ-നവജാത ശിശു പരിചരണ വിഭാഗം, മുലപ്പാൽ സംഭരണ ബാങ്ക്, ക്രഷ്, പുതിയ കവാടം എന്നിവയും നാടിന് സമർപ്പിക്കും. ജനറൽ മെഡിസിൻ വിഭാഗത്തിൽ നിർമ്മിക്കുന്ന പുതിയ ടോയ്‌ലറ്റ് കോംപ്ലക്സിന്റെ നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾക്കായി രണ്ടു കോടി രൂപയുടെ സി.എസ്.ആർ ഫണ്ട് ലഭ്യമായതായി മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗം അറിയിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിച്ച യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും മെഡിക്കൽ കോളജ് അധികൃതരും പങ്കെടുത്തു.






