തിരുവനന്തപുരം: ഇടത് നിരീക്ഷകനായ അഡ്വ. ബി എൻ ഹസ്കർ സിപിഎം വിട്ടു. പാർട്ടിയുമായുള്ള 36 വർഷത്തെ ബന്ധം അവസാനിപ്പിച്ചുകൊണ്ടുള്ള മടക്കമാണ് ഇത്. ബി എൻ ഹസ്കർ ഇന്ന് ആർഎസ്പിയിൽ ചേരും. സിപിഎമ്മിൻ്റെ അപചയത്തിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഹസ്കർ അറിയിച്ചു. രക്തസാക്ഷി ഫണ്ട് പോലും തട്ടിയ പാർട്ടിക്കൊപ്പം ഇനി തുടരാനാകില്ലെന്നും ഹസ്കർ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രിയെയും വെള്ളാപ്പളളിയെയും ഹസ്കർ വിമർശിച്ചിരുന്നു. ഇടതുനിരീക്ഷകനെന്ന ലേബലിൽ ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കണമെന്നാണ് ഹസ്കറിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അഭിഭാഷക ബ്രാഞ്ച് യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദാണ് മുന്നറിയിപ്പ് നൽകിയത്. ഹസ്കറിന് ചാനൽ ചർച്ചകളിൽ രാഷ്ട്രീയ നിരീക്ഷകനായി പങ്കെടുക്കാമെന്നും സിപിഎം പറയിരുന്നു. എന്നാൽ കേന്ദ്ര കമ്മിറ്റി നിലപാടാണ് താൻ പറഞ്ഞതെന്നായിരുന്നു ഹസ്കർ യോഗത്തിൽ മറുപടി നൽകിയത്.




