കോട്ടയം: ശബരിമലയിലെ പ്രധാന പാതകളിൽ ഒന്നായ എരുമേലി മുണ്ടക്കയം റോഡിൽ എരുമേലി ജമാഅത്ത് വക സ്ഥലത്ത് ജമാ അത്ത് പരിപാലന സമിതി കരാർ കൊടുത്ത ഓഡിറ്റോറിയത്തിന്റെ നിർമാണം പാതിവഴിയെത്താതെ നിലച്ചു. കരാറുകാരൻ കരാർ വ്യവസ്ഥകൾ ലംഘിച്ചതായാണ് ആരോപണം.
മുൻഭരണസമിതിയുടെ കാലത്ത് പണം നൽകി കരാർചെയ്ത പ്രവൃത്തി നിലച്ചതോടെ നിലവിലുള്ള ഭരണസമിതി വഖഫ് ബോർഡിന് പരാതി നൽകുകയായിരുന്നു. 2022 നവംബർ മൂന്നിന് ആറുമാസ കാലാവധിയിൽ കരാറെടുത്ത പ്രവൃത്തിയാണ് രണ്ടുവർഷത്തിലേറെയായി പാതി പോലുമാകാതെ നിർമാണം മുടങ്ങിക്കിടക്കുന്നതെന്നാണ് നിലവിലുള്ള ഭരണസമിതിയുടെ ആരോപണം.
ശബരിമല തീർഥാടകരുടെ പരമ്പരാഗത പാതയ്ക്കരുകിലാണ് നിർദ്ദിഷ്ട ഓഡിറ്റോറിയത്തിന്റെ നിർമിതി. പാതിവഴിയിൽ നിർമാണം മുടങ്ങുകയായിരുന്നു. ലോഡുകണക്കിന് കല്ലും മണ്ണും ഒഴിവാക്കിയാണ് ഭൂമി നിരപ്പാക്കിയത്. പതിമൂവയിരത്തി യെഴുന്നൂറ് ചതുരശ്രയടിയായിരുന്നു ആദ്യം. രണ്ടര കോടിയിലേറെയായിരുന്നു കരാർ തുക. വ്യവസ്ഥ പ്രകാരം നിർമാണ കാലാവധി കഴിഞ്ഞിട്ടും പണികൾ പൂർത്തിയാക്കിയില്ല. കരാറുകാരൻ പണി പൂർത്തിയാക്കാതെ രണ്ടു കോടി മുപ്പതിയൊന്നു ലക്ഷം രൂപ കൈപ്പറ്റി. ഇതേ തുടർന്ന് അനേക പരാതികൾ ഉയർന്നിരുന്നു.




