ന്യൂഡൽഹി: ‘എക്‌സ് മുസ്ലിം’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ യൂട്യൂബർ സലീം വാസ്തി, 1995-ലെ തട്ടിക്കൊണ്ടുപോകലും കൊലപാതകവും ഉൾപ്പെട്ട കേസിൽ അറസ്റ്റിലായി. ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് ഗാസിയാബാദിലെ ലോണിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
31 വർഷം മുമ്പ് ഡൽഹിയിലെ ഒരു വ്യാപാരിയുടെ 13 വയസ്സുകാരനായ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് നടപടി. വ്യാജ വിലാസത്തിൽ താമസിച്ചിരുന്ന സലീം വാസ്തിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പഴയ രേഖകൾ, വിരലടയാളങ്ങൾ, ചിത്രങ്ങൾ എന്നിവ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്.
തട്ടിക്കൊണ്ടുപോകൽ, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തൽ, കൊലപാതകം എന്നീ കുറ്റങ്ങൾക്കായി ഇയാൾക്ക് തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു. എന്നാൽ 2000-ൽ ഡൽഹി ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചതിന് ശേഷം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.
1995 ജനുവരിയിലാണ് സംഭവം നടന്നത്. വടക്കുകിഴക്കൻ ഡൽഹിയിൽ സ്കൂളിലേക്ക് പോകുന്നതിനിടെ 13 വയസ്സുകാരനായ സന്ദീപ് ബൻസാളിനെ തട്ടിക്കൊണ്ടുപോയി. ഒരു ദിവസം കഴിഞ്ഞ് 30,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുടുംബത്തെ ഭീഷണിപ്പെടുത്തി. എന്നാൽ ആവശ്യങ്ങൾ നിരസിച്ചതോടെ കുട്ടിയെ കൊലപ്പെടുത്തി, മൃതദേഹം മുസ്തഫാബാദ് പ്രദേശത്തെ ഒരു ഓടയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
അന്വേഷണത്തിൽ, കുട്ടിയുടെ സ്കൂളിൽ ആയോധനകല പരിശീലകനായിരുന്ന സലിം ഖാൻ (ഇപ്പോൾ സലീം വാസ്തി) സംശയത്തിൽപ്പെട്ടു. ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയും, അദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
സലീമിനും കൂട്ടുപ്രതിക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നുവെങ്കിലും, ജാമ്യത്തിലിരിക്കെ ഇയാൾ ഒളിവിൽ പോയി. 2011-ൽ ഹൈക്കോടതി ശിക്ഷ ശരിവെച്ചപ്പോഴും ഇയാൾ പിടിയിലായിരുന്നില്ല.
വർഷങ്ങളോളം വ്യാജ തിരിച്ചറിയലിൽ ജീവിച്ച ഇയാൾ സ്വന്തം മരണം പോലും വ്യാജമായി സൃഷ്ടിച്ച് നിയമത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. പിന്നീട് ‘സലിം അഹമ്മദ്’ എന്ന പേരിൽ താമസിച്ച്, യൂട്യൂബറും സ്വയം പ്രഖ്യാപിത സാമൂഹിക പ്രവർത്തകനുമായി ശ്രദ്ധ നേടിയിരുന്നു.
ഹരിയാണയും ഉത്തർപ്രദേശും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താമസിച്ച ശേഷം ഒടുവിൽ ലോണിയിൽ സ്ഥിരതാമസമാക്കിയ ഇയാൾ അവിടെ വസ്ത്ര വ്യാപാരം നടത്തുകയായിരുന്നു.
ഒളിവിൽ കഴിയുന്ന ഒരു പ്രതി പ്രമുഖ യൂട്യൂബറായി പ്രവർത്തിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ഇൻസ്‌പെക്ടർ റോബിൻ ത്യാഗിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ശക്തമാക്കി. തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.




