തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് നവ കേരളത്തിലേക്കുള്ള പുതിയ ചവിട്ടുപടി ആണെന്ന് സിപിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രസർക്കാർ സാമ്പത്തികമായി കേരളത്തെ വലിയ രീതിയിൽ ശ്വാസംമുട്ടിക്കുന്നു. എന്നാൽ പ്രതികൂല സാമ്പത്തിക അവസ്ഥയെ അതിജീവിച്ച് കേരളം മുന്നേറും എന്ന സാക്ഷ്യപത്രമാണ് ബജറ്റ് എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.സമൂഹത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് എൽഡിഎഫ് സർക്കാറിന്റെ ലക്ഷ്യം.
എല്ലാ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്ത ബജറ്റാണ് ഈ പ്രാവശ്യം സർക്കാർ അവതരിപ്പിച്ചത്.. ബിരുദ പഠനം സൗജന്യമാക്കിയത് വിപ്ലവകരമായ തീരുമാനം ആണ്. എല്ലാവർക്കും ഉന്നത വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിലേക്കാണ് ഇത് നീങ്ങുന്നത്. സർക്കാർ ജീവനക്കാരോടുള്ള പ്രതിബദ്ധതയും വ്യക്തമാകുന്നു.
അതോടൊപ്പം കേരളത്തിൻറെ ബജറ്റിന്റെ ജനകീയ മുഖം പ്രതിപക്ഷത്തിന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. പ്രതിപക്ഷത്തിന് ഒരു ധർമ്മമുണ്ട്. വിമർശനാത്മകമായി കാര്യങ്ങൾ അവർക്ക് ഉന്നയിക്കാം. എന്നാൽ ഒരു വികസനവും നടത്താൻ രാഷ്ട്രീയ കാര്യങ്ങൾ കൊണ്ട് ഞങ്ങൾ അനുവദിക്കില്ല എന്നതാണ് അവരുടെ നിലപാട്. വികസന വിരുദ്ധ നിലപാടാണ് എല്ലാകാര്യത്തിലും പ്രതിപക്ഷം എടുക്കുന്നത്. സർക്കാർ കൊണ്ടുവരുന്ന പദവികളെയെല്ലാം രാഷ്ട്രീയ വിരോധം വെച്ച് തകർക്കുകയും അഴിമതി ആരോപണം ഉന്നയിക്കുന്നതും യുഡിഎഫിന്റെ സ്ഥിരം പരിപാടി ആണ്.
പത്തുവർഷമായിട്ടും പ്രതിപക്ഷ നേതാവ് നിയമസഭയ്ക്ക് ഏതെങ്കിലും ഒരു അഴിമതി സംബന്ധിച്ച് എഴുതിക്കൊടുത്തത് ഉന്നയിക്കാൻ തയ്യാറായിട്ടുണ്ടോ എന്നും എം വി ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. എന്നാൽ അവർ പുറത്ത് നിരവധി ആരോപണങ്ങൾ അവർ ഉന്നയിക്കുന്നു. കോടതിയിലും പോകുന്നു. കോടതിയിലേക്ക് കോൺഗ്രസ് പോയ എല്ലാം കേസിലും വിധി സർക്കാരിന് അനുകൂലമായിരുന്നു. ഈ പ്രാവശ്യം ഭരണത്തിൽ എത്താനുള്ള നീക്കമായാണ് ഇത്തവണ സർക്കാർ നീങ്ങുന്നത്.






