തിരുവനന്തപുരം: വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് പിഎസ്.സി അറിയിച്ചു. ആസൂത്രണ ബോർഡ് പരീക്ഷയുടെ എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് ഉദ്യോഗാർഥിക്ക് നൽകാനാകില്ലെന്നാണ് പിഎസ്.സിയുടെ നിലപാട്.
പരീക്ഷാ രേഖകൾ നൽകണമെന്ന് വിവരാവകാശ കമ്മീഷൻ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ആ ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീൽ നൽകാനാണ് പിഎസ്.സി തീരുമാനിച്ചത്. പരാതിക്കാരനായ ഉദ്യോഗാർഥിയുടെ ആവശ്യവും പി.എസ്.സി തള്ളി. അതേസമയം, പി.എസ്.സി പരീക്ഷാ ക്രമക്കേട് സംബന്ധിച്ച അന്വേഷണം തുടരുകയാണ്. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് പരിശോധിക്കുന്നത്.
ഇതുവരെ 20 പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കെഎഎസ് പരീക്ഷയും ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയും സംബന്ധിച്ച പരാതികളാണ് ആദ്യം പരിശോധിക്കുന്നത്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്ന നടപടികളും തുടരുകയാണ്.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമാകും കേസ് രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനമെടുക്കുക. അന്വേഷണം സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്നും വേഗത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.


