കോട്ടയം: മറ്റക്കരയിലെ വിദ്യാർത്ഥികൾ തിയറികൾക്കപ്പുറം, പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുന്നവരാണ്. മറ്റക്കര മോഡൽ പോളിടെക്നിക്കിൽ നടക്കുന്ന ആൾട്ടൂര 2026 ടെക് ഫെസ്റ്റിലെ പ്രധാനതാരമാണ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗം അവസാന വർഷ വിദ്യാർഥികൾ നിർമിച്ച ഇലക്ട്രിക് കാർ.
കുറഞ്ഞ ചെലവിൽ പരിസ്ഥിതി സൗഹൃദപരമായ വാഹനം എങ്ങനെ നിർമിക്കാം എന്ന അന്വേഷണമാണ് ഈ പ്രോജക്റ്റിലേക്ക് വിദ്യാർഥികളെ എത്തിച്ചത്. അടുത്തുള്ള ആക്രിക്കടയിൽനിന്ന് ശേഖരിച്ച മാരുതി 800ന്റെ പഴയ ബോഡിയാണ് ഇലക്ട്രിക് കാറാക്കി മാറ്റിയത്. കാറിന്റെ ആകെ ഭാരം നൂറ് കിലോ മാത്രമാണ്.
പാഴ്‌വസ്തുക്കൾകൊണ്ട് ഓട്ടോ കാശിനൊരു ‘ഗ്രീൻ’ യാത്ര എന്നതായിരുന്നു ടീമിന്റെ ലക്ഷ്യം. വെറും ഒന്നരലക്ഷം രൂപ മാത്രമാണ് ഈ വാഹനം യാഥാർഥ്യമാക്കാൻ ചെലവായത് കൃത്യമായ വേഗവും നിയന്ത്രണവും ഉറപ്പാക്കാൻ സിങ്ക്രോണസ് കൺട്രോളർ, 12വി-12വി ഡിസി കൺവെർട്ടർ എന്നിവയും സുരക്ഷയ്ക്കായി എംസിബിയും ഉപയോഗിച്ചിട്ടുണ്ട്.
പെട്രോൾ ടാങ്ക് ലിഡിന്റെ സ്ഥാനത്ത് ഇൻഡസ്ട്രിയൽ പ്ലഗ് അഡാപ്റ്റർ ഘടിപ്പിച്ച് ചാർജിങ് ലളിതമാക്കി. ഒറ്റ ചാർജിൽ എഴുപത് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കുമെന്ന് മുഖ്യസാരഥിയായ മാർട്ടിൻ പറഞ്ഞു. അലൻ, മാർട്ടിൻ, ദീപക്, രാഹുൽ, ഇസ്ലാമിൻ തുടങ്ങിയ വിദ്യാർഥികൾ അധ്യാപകരുടെ സഹകരണത്തൊടെ ഈ കാർ ഒന്നര മാസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്.




