ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡോക്‌ടർമാരുടെ സംഘം ആഗോള കോഫി ശൃംഖലയുടെ ഔട്ട്ലെറ്റുകളും ലക്ഷ്യമിട്ടിരുന്നതായി സർക്കാർ വൃത്തങ്ങൾ. ജൂത പൗരൻ ഉടമയായ കോഫി ഷോപ്പ് ശൃംഖലയാണ് ഇവർ ബോംബാക്രമണം നടത്താൻ ആദ്യം ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ നാല് വർഷമായി ഈ വൈറ്റ് കോളർ ഭീകരസംഘം സജീവമായിരുന്നുവെന്നും ഇവർ പറഞ്ഞു. ഡൽഹിയിലും മറ്റ് പ്രധാന ഇന്ത്യൻ നഗരങ്ങളിലുമുള്ല കോഫി ശൃംഖലയുടെ ഔട്ട്ലെറ്റുകൾ ആക്രമിക്കുന്നതിലൂടെ ഗാസയിലെ ഇസ്രയേൽ സൈനിര നടപടിക്കെതിരെ സന്ദേശം നൽകാനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ, ഭീകരാക്രമണ പദ്ധതി ജമ്മു കാശ്‌മീരിലെ സുരക്ഷാ സേനയെ ലക്ഷ്യമിടുന്നതിൽ ഒതുക്കണമെന്ന് സംഘത്തിലെ ചിലർ ആഗ്രഹിച്ചിരുന്നതായും വൃത്തങ്ങൾ അറിയിച്ചു. ഭീകരാക്രമണത്തിൻ്റെ ലക്ഷ്യം സംബന്ധിച്ച് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഭീകരരിലൊരാളായ ഉമർ ഉൻ നബിയുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുവെന്ന് മറ്റ് പ്രതികളായ മുസമിൽ അഹമ്മദ് ഗനായി, അദീൽ അഹമ്മദ് റാത്തർ, ഉത്തർപ്രദേശ് സ്വദേശിയായ ഷഹീൻ സയീദ് എന്നിവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.
അൽ – ഖായിദയുടെ ഇന്ത്യൻ ഘടകമായ അൻസാർ ഗസ്‌വത് -ഉൽ- ഹിന്ദിനെ പുനരുജ്ജീവിപ്പിക്കാനാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 2019ൽ തെക്കൻ കാശ്മീരിലെ ത്രാലിൽ സുരക്ഷാ സേനയുമായുള്ല ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സാക്കിർ മൂസയാണ് അൻസാർ ഗസത് ഉൽ- ഹിന്ദ് സ്ഥാപിച്ചത്. സംഘടനയുടെ അവസാന കമാൻഡറായിരുന്ന മുസമ്മിൽ അഹമ്മദ് തന്ത്ര 2021ൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെ അൻസാർ ഗസ്‌വത്- ഉൽ – ഹിന്ദിനെ പുനരുജ്ജീവിപ്പിക്കാനും രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനും പ്രതികളായ ഡോക്‌ടർമാർ ലക്ഷ്യമിട്ടിരുന്നെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.






