ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യ കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും അന്വേഷണ സംഘത്തിലുണ്ട്.
ആദായ നികുതി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ കടുത്ത മാനസിക സമ്മർദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് റോയിയുടെ കുടുംബത്തിന്റെ ആരോപണം. എന്നാൽ ഇത്തരം ആരോപണങ്ങൾ ഐടി ഉദ്യോഗസ്ഥർ നിഷേധിച്ചിട്ടുണ്ട്.
കേന്ദ്ര ഏജൻസികളുടെ വേട്ടയാടലാണ് മരണകാരണമെന്നാരോപിച്ച് സിപിഎം രംഗത്തെത്തി. സംഭവത്തിൽ നിലനിൽക്കുന്ന ദുരൂഹതകൾ നീക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു. സി.ജെ. റോയിയുടെ സംസ്കാരം നാളെ ബെംഗളൂരുവിൽ നടക്കും.
റെയ്ഡുകളുടെ ഭാഗമായി കേന്ദ്ര ഏജൻസികൾ മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചു. വിഷയത്തിൽ ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആവശ്യപ്പെട്ടു. എന്നാൽ റോയിയെ മാനസികമായി പീഡിപ്പിക്കുന്ന തരത്തിലുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റെയ്ഡുമായി ബന്ധപ്പെട്ട് ഐടി ഉദ്യോഗസ്ഥർ അനൗദ്യോഗികമായി വിശദീകരിച്ചത്.
ആദായ നികുതി വകുപ്പിന്റെ പീഡനത്തെ തുടർന്നാണ് റോയി ആത്മഹത്യ ചെയ്തതെന്ന കുടുംബത്തിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് കേന്ദ്ര ഏജൻസികൾക്കെതിരായ രാഷ്ട്രീയ വിമർശനം ശക്തമായത്. റോയിയുടെ മരണത്തിനു ശേഷവും റെയ്ഡ് തുടരുകയായിരുന്നുവെന്ന ആരോപണവും സിപിഎം സംസ്ഥാന സെക്രട്ടറി ഉന്നയിച്ചു.
വിഷയം സുപ്രീംകോടതി പരിശോധിക്കണമെന്ന് നിയമമന്ത്രി പി. രാജീവും ആവശ്യപ്പെട്ടു. ഉത്തരവാദിത്വമുള്ള ഏജൻസികൾ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്.






