തൃശ്ശൂർ: പോക്സോ കേസിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിക്ക് വീണ്ടും ആറുവർഷം കഠിന തടവും 40,000 രൂപ പിഴയും വിധിച്ചു. 12 കാരനെ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. 2023 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഒരുമനയൂർ വില്ലേജിലെ മുത്തമ്മാവ് ദേശം മാങ്ങാടി ഹൗസിൽ കുഞ്ഞപ്പു മകൻ സജീവൻ (52) എന്നയാളെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പിഴ അടക്കാത്ത പക്ഷം നാലുമാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.ചാവക്കാട് പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ ഷൗജത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ അനിൽകുമാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
തുടർന്ന് എസ്.ഐ സെസിൽ ക്രിസ്ത്യൻ രാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ, ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ, ഹാജരാക്കുകയും ചെയ്തു.
കുട്ടിയുടെ ഇളയ സഹോദരനെയും കൂട്ടുകാരനെയും ലൈംഗിക പീഡനത്തിനിരയാക്കിയതിന് ഇതേ കോടതിയിൽ നിന്ന് 130 വർഷവും 110 വർഷവും ശിക്ഷ വിധിക്കപ്പെട്ട കേസുകളിൽ പ്രതി നിലവിൽ തടവ് അനുഭവിച്ചുവരികയാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവർ ഹാജരായി. വിസ്താരവേളയിൽ ലെയ്സൺ ഓഫീസറും സി.പി.ഒയുമായ എ. പ്രസീത പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.






