തൃശ്ശൂർ: ചാലക്കുടിയിൽ. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ദേശീയപാതയിൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെയുള്ള പഴയ പാലം അറ്റകുറ്റപ്പണിക്കായി ഫെബ്രുവരി കഴിഞ്ഞ് പൂർണമായി അടച്ചിടാൻ തീരുമാനിച്ചു. ദേശീയപാത അതോറിറ്റി നിയോഗിച്ച കൺസൾട്ടൻസി നടത്തിയ സാങ്കേതിക പരിശോധനയിൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെയുള്ള പഴയ പാലത്തിൽ ഗുരുതരമായ ബലക്ഷയം കണ്ടെത്തിയത്തിനെ തുടർന്നാണ് തീരുമാനം. ദിവസേന പതിനായിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിൻ്റെ സുരക്ഷാ നില ആശങ്കയുണർത്തുന്നതായി പറയപ്പെടുന്നു. ഏകദേശം 2 മാസം വേണ്ടി വരും അറ്റകുറ്റപണികൾക്കെന്നാണ് പ്രാഥമിക നിഗമനം.
പുഴയ്ക്കു കുറുകെയുള്ള പടിഞ്ഞാറു വശത്തെ പാലത്തിലാണ് (എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള ദിശ) അറ്റകുറ്റപ്പണികൾ നടത്തുക. ഈ പാലം അടയ്ക്കുന്നതോടെ ഇരു ദിശകളിലേക്കുമുള്ള ഗതാഗതം കിഴക്കുവശത്തെ പുതിയ പാലത്തിലൂടെ തിരിച്ചു വിടാനാണു തീരുമാനം. ഇതിനായി പാലത്തിൻ്റെ ഇരുവശത്തുമുള്ള ദേശീയപാത മീഡിയനുകൾ പൊളിച്ചുമാറ്റി റോഡ് ബലപ്പെടുത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്.
ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ചാലക്കുടി സെൻ്റ് മേരീസ് ഫൊറോന പള്ളിയിലെ തിരുനാൾ ഫെബ്രുവരി 6 മുതൽ 9 വരെ നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തിരുനാൾ കഴിഞ്ഞ ശേഷമേ പാലം അടയ്ക്കാവൂവെന്നു ജനപ്രതിനിധികൾ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടതു പ്രകാരമാണ് നടപടി.
ദേശീയപാത അതോറിറ്റിയുടെ ബ്രിജസ് വിഭാഗമാണ് അറ്റകുറ്റപ്പണികൾ നടത്തുക. പാലത്തിൻ്റെ ബെയറിങ് മാറ്റുന്ന ജോലികളാണു പ്രധാനമായി നടത്തുക എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മാസങ്ങളായി ബലക്ഷയം പരിഹരിക്കാൻ ശ്രമിച്ചിരുന്നു വെങ്കിലും പൂർണ പരിഹാരം സാധ്യമാകാത്തതിനാലാണു പാലം അടച്ചിട്ടു സമഗ്ര അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചതെന്നും അവർ അറിയിച്ചു.
കൊരട്ടിയിൽ മേൽപാല നിർമാണവും ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിൽ അടിപ്പാത നിർമാണവും നടക്കുന്നതിനാൽ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതിനു പുറമെ ചാലക്കുടിപ്പുഴയ്ക്കു കുറുകെയുള്ള പാലങ്ങളിൽ ഒന്ന് അടച്ചിടുന്നതോടെ ദേശീയപാതയിൽ ഗതാഗതപ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാകുമെന്ന അശങ്ക ശക്തമാണ്. ഇപ്പോൾ തന്നെ അവധി ദിവസങ്ങളിൽ വലിയ ഗതാഗത കുരുക്കാണ് അനുഭപ്പെടുന്നത്.




