തൃശ്ശൂർ: എസ്എഫ്ഐ നേതാവ് ഫാസിൽ വധക്കേസിൽ പ്രതികളായ മുഴുവൻ ആർഎസ്എസ്- ബിജെപി പ്രവർത്തകരെയും വെറുതെവിട്ടു. ഗുരുവായൂര്‍ ബ്രഹ്മകുളത്ത് എസ്എഫ്ഐ മണലൂർ ഏരിയ ജോയിൻ്റ് സെക്രട്ടറിയായിരുന്ന ഫാസിലിനെ 2013 നവംബർ നാലിനാണ് കൊലപ്പെടുത്തിയത്. പഠനത്തോടൊപ്പം ജോലി ചെയ്ത് വരുമാനം കണ്ടെത്തിയിരുന്ന ഫാസിൽ. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം.
സംഭവത്തിൽ തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിചാരണക്ക് ശേഷം എല്ലാ പ്രതികളെയും വെറുതെ വിട്ടത്. സംശയത്തിന് അതീതമായി കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തെളിയിരുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസിൽ നാല് ദൃക്‌സാക്ഷികളെ വിസ്തരിക്കുകയും 131 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. 14 പേരായിരുന്നു കേസിലെ പ്രതികൾ. എന്നാൽ ആർക്കെതിരെയും കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി എസ് ഈശ്വരന്‍, അഡ്വ. ടി സി കൃഷ്ണന്‍ നാരായണന്‍, അഡ്വ. അക്ഷയ് ബാബുരാജ്, അഡ്വ.കെ സജിത്ത് എന്നിവരാണ് ഹാജരായത്.




