കെ റെയിൽ പദ്ധതിയെ ചോല്ലി കേരളത്തിന് ധാരാളം ചീത്തപ്പേരുകൾ കേട്ടിട്ടുണ്ട്. എന്നാൽ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് കേരളം തന്നെ അറിയിച്ചിരുന്നു.കേരളത്തിന് അതിവേഗ റെയിൽ പാത വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകാൻ സംസ്ഥാനം തയ്യാറല്ല. കെ റെയിൽ പദ്ധതി തന്നെ വേണമെന്നില്ല മറ്റ് ഏത് പദ്ധതിയായാലും സർക്കാർ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നത്.
റെയിൽ അടഞ്ഞ അധ്യായമാണെന്നും കെ റെയിലിന്റെ സ്മാരകമായി സ്ഥാപിച്ച മഞ്ഞകുറ്റികൾ ഉടനെ പഴയപടിയാക്കുമെന്നും പറയുകയാണ് അദ്ദേഹം. കെ റെയിൽ പദ്ധതിയുമായി കേരളം മുന്നോട്ട് പോയപ്പോൾ മുതൽ പല തരത്തിലുള്ള ഉഹാപോഹങ്ങളാണ് കേരളത്തിൽ നിന്നും ഉയർന്ന് കേട്ടത്. അതിനേക്കാൾ വിവാദങ്ങൾ കേട്ടത് കെ റെയിൽ പദ്ധതി ഉപേക്ഷിച്ച സമയത്താണ് .
കെ റെയിലിനായി സ്ഥലമെടുത്ത് സ്ഥാപിച്ച മഞ്ഞകുറ്റികളാണ് പിന്നീട് പ്രശ്നങ്ങൾക്കൊക്കെ കാരണം . മഞ്ഞകുറ്റികളെ സംബന്ധിച്ച് പലതരത്തിലുള്ള വ്യാഖ്യാനങ്ങളും പ്രചരിച്ചു. കെ റെയിൽ പദ്ധതിക്കായി സ്ഥലമെടുപ്പ് നടത്തുകയും മഞ്ഞകുറ്റികൾ സ്ഥാപിക്കുകയും ചെയ്ത സ്ഥലം വിൽപന നടത്താനോ കെട്ടിടങ്ങൾ പണിയാനോ സാധിക്കില്ലെന്നാണ് പ്രചരിച്ച ആരോപണങ്ങളിൽ പ്രധാനപ്പെട്ടത്.
പദ്ധതി സംസ്ഥാനസർക്കാർ ഉപേക്ഷിച്ചെങ്കിലും ജനങ്ങൾ സംശയവുമായി മുന്നോട്ട് തന്നെയാണ്. ജനങ്ങളുടെ ഈ ആശങ്കകൾ കണക്കിലെടുത്താണ് ബിനോയ് വിശ്വം കെ റെയിൽ അടഞ്ഞ അധ്യായമാണെന്നും കെ റെയിലിനായി സ്ഥലം ഏറ്റെടുക്കാൻ മഞ്ഞക്കുറ്റികള്‍ അടിച്ച സ്ഥലം എല്ലാം ഉടൻ പഴയപടിയാകുമെന്നും പറഞ്ഞത്. കേരളത്തിന് അതിവേഗ റെയിൽ പാത വേണം. അത് ഏതു പദ്ധതിയാണെങ്കിലും കുഴപ്പമില്ല. ഇക്കാര്യത്തിൽ കേരളത്തിന് പിടിവാശിയില്ല. കേരളത്തിലെ ഭൂലഭ്യത അനുസരിച്ചുള്ള പദ്ധതി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോഴും അതിവേഗ റെയിലിന്റെ കാര്യത്തിൽ കേരളവും കേന്ദ്രവും രണ്ട് തട്ടിലാണ് . അതിവേഗ റെയിൽ പദ്ധതിയുടെ കാര്യത്തിൽ കേന്ദ്രം ചുമതല ഏൽപ്പിച്ചിരിക്കുന്നത് മെട്രോ മാൻ ഇ ശ്രീധരനെയാണ്. എന്നാൽ അതിന്റെ യാതൊരു അറിയിപ്പും കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ പക്ഷം. സർക്കാരും കേന്ദ്രവും രണ്ട് നിലപാടുമായാണ് അതിവേഗ റെയിലിന്റെ കാര്യത്തിൽ മുന്നോട്ട് പോകുന്നത്.
അതിനിടയിലാണ് കേരളത്തെ പാടെ ഒഴിവാക്കിക്കൊണ്ടുള്ള ബജറ്റുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ വരവ്. കേരളത്തിൽ സുരേഷ് ഗോപി തൃശ്ശൂരിൽ നിന്ന് മത്സരിച്ച് ലോക്സഭയിലേക്ക് എത്തുന്നതിന് മുന്നേ തന്നെ കേരളത്തിന് AIIMS അനുവദിക്കുമെന്ന് വീമ്പിളക്കിയതാണ്. തൃശ്ശൂരിൽ നിന്ന് ജയിക്കുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്ത സുരേഷ് ഗോപി കലുങ്ക് സംവാദം നടത്തിയപ്പോഴൊക്കെ കേരളത്തിന് AIIMS അനുവദിക്കുമെന്നും അത് എവിടെ വേണമെന്ന് മാത്രം അറിഞ്ഞാൽ മതിയെന്നുമുള്ള സ്ഥിരം ശെെലിയിലുള്ള പ്രഖ്യാപനങ്ങളുമായി വന്നിരുന്നു. കേരളത്തിൽ നിന്ന് എൻഡിഎയുടെ ടിക്കറ്റിൽ ലോക്സഭയിലെത്തിയ സുരേഷ് ഗോപി പറഞ്ഞ വാക്കല്ലെ അത് പാലിക്കുമായിരിക്കുമെന്ന് കേരളത്തിലെ ചിലരെങ്കിലും വിശ്വസിച്ചിരുന്നു. അന്ന് സുരേഷ് ഗോപി ഓഫർ ചെയ്തത് ഒന്നല്ല രണ്ട് AIIMS കേരളത്തിൽ കൊണ്ട് വരുമെന്നാണ്.
ബജറ്റ് പ്രഖ്യാപനം ഉണ്ടായപ്പോൾല കേരളം ഉറ്റു നോക്കിയതും അത് തന്നെയാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി കേരളത്തിലെ പാവപ്പെട്ട വോട്ടർമാരോട് നൽകിയിട്ടുപോയ ഏതെങ്കിലും വാഗ്ദാനം ബജറ്റിൽ പാലിക്കപ്പെടുമോ എന്ന്. എന്നാൽ ഇന്ത്യയിലുള്ള ഒരു സംസ്ഥാനമല്ല കേരളമെന്ന തരത്തിലുള്ള അവഗണനയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയിരിക്കുന്നത്. ആകെ കേരളത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത് വളരെ കുറഞ്ഞ പദ്ധതികൾ മാത്രം. കടലാമ പരിപാലത്തിനുള്ള പദ്ധതിയും ധാതു ഇടനാഴിയുമാണ്. അതിവേഗ ഇടനാഴിയുടെ ചുമതല ഇ ശ്രീധരനാണെന്ന് പറയുമ്പോഴും കേരളത്തിൽ അതിവേഗ റെയിൽ പാത അനുവദിച്ചിട്ടില്ലെന്നകാര്യം ശ്രദ്ധേയമാണ്. മുംബൈ – പുണെ, പുണെ – ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു,, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെംഗളൂരു, ദില്ലി – വാരാണസി, വാരാണസി – സിലിഗുരി എന്നിവിടങ്ങളിലേക്കാണ്അതിവേഗ റെയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലോ, കേരളത്തിനെ ബന്ധിപ്പിച്ചോ ഈ ഗണത്തില്‍ പദ്ധതിയില്ല.
റെയിൽവേ എന്നത് കേന്ദ്ര സർക്കാരിന്റെ വിഷയമാണെന്നും, സംസ്ഥാന സർക്കാർ സഹകരിച്ചില്ലെങ്കിലും കേന്ദ്രത്തിന്റെ നിലപാടിനനുസരിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാൻ സാധിക്കുമെന്നും പറഞ്ഞ് സംസ്ഥാനസർക്കാരിനോട് നേരിട്ട് ഏറ്റു മുട്ടാനും ഇ ശ്രീധരൻ ശ്രമിച്ചിരുന്നു. എന്നാൽ ഇനി മെട്രോമാൻ എന്ത് ചെയ്യുമെന്നാണ് പലരും ചോദിക്കുന്നത്. കേന്ദ്രം അതിവേഗ റെയിൽ പദ്ധതിയിൽ പോലും ഉൾപ്പെടുത്താതെ അവഗണിച്ച സ്ഥിതിക്ക് ഇനി ഭാവി കാര്യങ്ങൾ എന്താകുമെന്ന സംശയമാണ് ഉയരുന്നത്.
അതിനിടയിൽ ഉയർന്ന് കേൾക്കുന്ന മറ്റൊരു വാദം നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ താമരയ്ക്ക് വേരോട്ടമുണ്ടായാൽ അടുത്ത ബജറ്റിൽ ധനമന്ത്രി കേരളത്തെയും നല്ല രീതിയിൽ പരിഗണിക്കുമെന്നാണ്. ചുരുക്കി പറഞ്ഞാൽ കേരളത്തിൽ താമര വിരിഞ്ഞാലേ ബജറ്റിൽ നേട്ടങ്ങളുണ്ടാകൂ എന്ന് സാരം.






