കണ്ണൂർ: കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. മൃതദേഹം ഏഴ് വർഷമായി കാണാതായ കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേതാകാമെന്ന സംശയവുമായി ബന്ധുക്കൾ രംഗത്തെത്തി. മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ പരിശോധന നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
കുടുംബപ്രശ്നങ്ങളെ തുടർന്ന് 2014-ലാണ് സിജോ ഭാര്യവീടായ വാണിയപ്പാറയിലേക്ക് താമസം മാറിയത്. 2020 മുതൽ സിജോയെ കാണാതായതായി ഭാര്യവീട്ടുകാർ അറിയിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മദ്യപിച്ച് വഴക്കുണ്ടാക്കുന്ന സ്വഭാവമുണ്ടായിരുന്ന സിജോ ഒരു ദിവസം അങ്ങാടിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം തിരികെ എത്തിയില്ലെന്നായിരുന്നു കുടുംബത്തിന് ലഭിച്ച വിവരം. തുടർന്ന് കുറ്റ്യാടി പോലീസിൽ പരാതി നൽകിയെങ്കിലും സിജോയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
ഇതിനിടെയാണ് ഭാര്യവീട്ടുകാരുടെ ഇടവക പള്ളിയിലെ സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നത്. സാധാരണ ക്രൈസ്തവ ആചാരപ്രകാരം ഇത്തരത്തിൽ സംസ്കാരം നടത്താറില്ലെന്നതിനാൽ മൃതദേഹം സിജോയുടേതാകാമെന്ന സംശയം കുടുംബം പ്രകടിപ്പിക്കുന്നു.
അതേസമയം, സെമിത്തേരിയിൽ കണ്ടെത്തിയ മൃതദേഹങ്ങളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. 38-ാം നമ്പർ കല്ലറ മറ്റൊരു സംസ്കാരത്തിനായി തുറന്നപ്പോഴാണ് ഒരു മൃതദേഹം ശവപ്പെട്ടിയിലും മറ്റൊന്ന് പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിലും കണ്ടെത്തിയത്. പള്ളിയിലെ മരണ രജിസ്റ്ററും അന്വേഷണവും പരിശോധിച്ചതിൽ 2006-ലും 2015-ലും ഈ കല്ലറയിൽ സംസ്കാരം നടന്നതായി വ്യക്തമായി.
2019-ലെ പള്ളി നവീകരണത്തെ തുടർന്ന് കല്ലറകളുടെ നമ്പറിംഗിൽ മാറ്റമുണ്ടായതാണ് ആദ്യഘട്ടത്തിൽ ആശയക്കുഴപ്പത്തിന് കാരണമായത്. 2015-ൽ സംസ്കരിച്ച ജെയിംസ് എന്നയാളുടെ മൃതദേഹമാണ് പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
ജെയിംസിന്റെ ഭാര്യ സ്ഥലത്തെത്തി കല്ലറ തിരിച്ചറിഞ്ഞതോടെയാണ് പോലീസ് സംശയങ്ങൾക്ക് വിരാമമായെന്ന നിലപാട് സ്വീകരിച്ചത്. എന്നിരുന്നാലും, പായയിൽ പൊതിഞ്ഞ സംസ്കാരത്തിന്റെ ദുരൂഹത നീക്കുന്നതിനും ബന്ധുക്കൾക്കും വിശ്വാസികൾക്കും വ്യക്തത നൽകുന്നതിനുമായി ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഇടവക വികാരി ഫാ. ജിൽബെറ്റ് കൊന്നയിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് കരിക്കോട്ടക്കരി പ്രിൻസിപ്പൽ എസ്‌ഐ എം.ജെ. ബെന്നി അറിയിച്ചു.






