കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യ പ്രേരണക്കേസിൽ റിമാൻഡിൽ കഴിയുന്ന ഷിംജിത മുസ്തഫയുടെ കസ്റ്റഡി അപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും.
കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. ഷിംജിതയുടെ ജാമ്യഹർജിയും അടുത്ത ദിവസങ്ങളിൽ കോടതി പരിഗണിക്കും.
ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഷിംജിതയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. കസ്റ്റഡിയിൽ ലഭിച്ചാൽ, വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഷിംജിത അപ്‌ലോഡ് ചെയ്ത ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമാണ്. ഷിംജിതയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല.
അതേസമയം, ഷിംജിതയുടെ ജാമ്യാപേക്ഷ ബുധനാഴ്ച ജില്ലാ കോടതി പരിഗണിക്കും. നേരത്തെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്. സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചുവെന്നും അതിൽ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നുമായിരുന്നു മജിസ്ട്രേറ്റ് കോടതിയിൽ പ്രോസിക്യൂഷന്റെ വാദം. ഈ വാദം അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിംജിത മുസ്തഫയെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.




